ബാർസലോണ: താൻ നിഷ്പക്ഷനല്ലെന്നും ഫലസ്തീനിയനാണെന്നും മാഞ്ചസ്റ്റർസിറ്റി മാനേജർ പെപ് ഗ്വാർഡിയോള. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഡ്യം പകർന്ന് ബാർസലോണയിൽനടന്ന ഒരു റാലിയിലാണ് വികാരാധീനനായി പെപ് പ്രസംഗിച്ചത്. ഗസ്സ പ്രതിരോധത്തിന്റെ ചിഹ്നമായ കഫീയ ധരിച്ചുകൊണ്ടായിരുന്നു മുൻ ബാഴ്സലോണ കോച്ച് സംസാരിച്ചത്.
എന്റെ മാതാവെവിടെ എന്ന് ചോദിച്ച് ഒരു കുഞ്ഞ് കരയുന്നതിന്റെ വീഡിയോ ഞാൻ കണ്ടു. താൻ നിൽക്കുന്ന തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുകീഴിൽ കുട്ടിയുടെ മാതാവ് ഉണ്ടെന്ന് അതിനറിയില്ലായിരുന്നു. നമ്മൾ ഗസ്സയെ തനിച്ചാക്കി, നമ്മൾ അവരെ ഉപേക്ഷിച്ചു, ഞാൻ എപ്പോഴും അലോചിക്കും സഹായത്തിനായി അവർ നമ്മളെ വിളിക്കുമ്പോൾ, നമ്മൾ എവിടെയാണെന്ന് അവർ അത്ഭുതപ്പെടുമ്പോൾ, വരൂ രക്ഷിക്കൂ എന്ന് പറയുമ്പോൾ നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്തതെന്തെന്ന്. ഇപ്പോൾപോലും നമുക്ക് അവർക്കുവേണ്ടി ഒന്നും ചെയ്യാനാകുന്നില്ലെന്നും പെപ് പറഞ്ഞു.
ടോട്ടൻ ഹാമുമായുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായുള്ള വാർത്തസമ്മേളനം ഉപേക്ഷിച്ചാണ് പെപ് ബാർസലോണയിലെ ഗസ്സ ഐക്യദാർഡ്യത്തിനെത്തിയത്. അസി കോച്ച് പെപ് ലിയാൻഡേഴ്സാണ് പകരം വാർത്തസമ്മേളനം നടത്തിയത്. എന്നാൽ പെപ് മീഡിയ ഡ്യൂട്ടി മറന്നെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ കുറ്റപ്പെടുത്തി.
