മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിലെ കിരീടപ്പോരാട്ടത്തിനായുള്ള നിർണ്ണായക മത്സരത്തിൽ ആഴ്സനലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ ഗോൾ കണ്ടെത്തിയ എർലിങ് ഹാളണ്ടിന്റെ കരുത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ജയിച്ചതോടെ സിറ്റി കിരീടപ്പോരാട്ടം വീണ്ടും കടുപ്പിച്ചു. ബുധനാഴ്ച ബേൺലിക്കെതിരായ മത്സരത്തിൽ വിജയിച്ചാൽ സിറ്റിക്ക് ഗോൾ വ്യത്യാസത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം.
ആദ്യ പകുതിയിൽ റയാൻ ചെർക്കിയുടെ മാന്ത്രിക ഗോളിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. മൂന്ന് പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞ് ഷെർക്കി നേടിയ സീസണിലെ മികച്ച ഗോളുകളിൽ ഒന്ന്. എന്നാൽ സിറ്റിയുടെ ആഘോഷത്തിന് 60 സെക്കൻഡ് പോലും ആയുസ്സുണ്ടായില്ല. ഗോൾകീപ്പർ ജിയാൻലൂയിജി ഡോണരുമ്മ വരുത്തിയ വലിയ പിഴവിൽ നിന്ന് കൈ ഹാവെർട്സിലൂടെ ആഴ്സനൽ സമനില പിടിച്ചു. ബോക്സിനുള്ളിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഡോണരുമ്മയ്ക്ക് സംഭവിച്ച പിഴവ് ഹാവെർട്സിന്റെ ശരീരത്തിൽ തട്ടി വലയിൽ പതിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഹാളണ്ടിന്റെ ഊഴമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു തവണ പോസ്റ്റിലിടിച്ച് മടങ്ങിയ ഹാളണ്ട്, പിന്നീട് ലഭിച്ച അവസരം പാഴാക്കാതെ വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ഹാവെർട്സിന്റെ ഷോട്ട് തടഞ്ഞ് ഡൊന്നരുമ്മ പിഴവിന് പ്രായശ്ചിത്തം ചെയ്തതും എബെറെച്ചി എസെയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതും സിറ്റിയുടെ വിജയത്തിൽ നിർണ്ണായകമായി.
