യമാലിന്റെ പരിക്ക് വലിയ വെല്ലുവിളി: നേരിടാൻ തയ്യാറെടുത്തെന്ന് ഹാൻസി ഫ്ലിക്ക്


സീസൺ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ലമീൻ യമാലിന്റെ പരിക്ക് ബാഴ്‌സലോണയ്ക്ക് വലിയ തിരിച്ചടിയാണെന്ന് പരിശീലകൻ ഹാൻസി ഫ്ലിക്ക് പറഞ്ഞു. എന്നാൽ, ലോകകപ്പിന് താരം മികച്ച തിരിച്ചുവരവ് നടത്തുമെന്ന കാര്യത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇത് അവനും ഞങ്ങളും ഒരുപോലെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. ഇപ്പോൾ കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. തന്റെ ആദ്യത്തെ പേശി സംബന്ധമായ പരിക്കിൽ നിന്ന് അവൻ പാഠങ്ങൾ ഉൾക്കൊള്ളും. ലോകകപ്പിന് അവൻ തീർച്ചയായും തയ്യാറാവുകയും കൂടുതൽ കരുത്തോടെ തിരിച്ചെത്തുകയും ചെയ്യും,” ഫ്ലിക്ക് പറഞ്ഞു.

“പെനാൽറ്റി ഫൗളിന് ശേഷം അവന് ചെറിയൊരു അസ്വസ്ഥത തോന്നിയിരുന്നു, എന്നാൽ ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാലാണ് പെനാൽറ്റി എടുക്കാൻ തീരുമാനിച്ചത്. ഇതായിരുന്നു അവന്റെ ആദ്യ പേശി പരിക്ക്. അതിനാൽ ശരീരം നൽകുന്ന സൂചനകൾ മനസ്സിലാക്കാൻ അവന് പ്രയാസമായിരിക്കും. അവൻ വളരെ ചെറുപ്പമായതുകൊണ്ട് ഇനിയും പഠിക്കാനുണ്ട്. ഈ സീസണിൽ ഇതിനുമുമ്പും അവൻ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്, അത് ടീമിനെ കാര്യമായി ബാധിച്ചിട്ടില്ല.”

“18 വയസ്സിൽ തന്നെ വലിയ സമ്മർദ്ദങ്ങൾക്കിടയിലും അവൻ മികച്ച പ്രകടനമാണ് നടത്തുന്നത്. അവനെക്കുറിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം തന്നെ അവന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അവൻ കൂടുതൽ പക്വതയുള്ളവനും ബുദ്ധിമാനുമാണ്. ഓരോ ആഴ്ചയും അവൻ അത് തെളിയിക്കുന്നുണ്ട്. നിലവിൽ അവൻ അല്പം നിരാശനാണെന്നത് സ്വാഭാവികമാണ്. മികച്ച രീതിയിൽ പരിക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.”

© Madhyamam