ദോഹ: കലണ്ടർ വർഷത്തെ ഏറ്റവും മികച്ച ഫുട്ബാളറെ കണ്ടെത്തുന്ന ഫിഫ ദ ബെസ്റ്റ് പുരസ്കാര ജേതാവിനെ ചൊവ്വാഴ്ചയറിയാം. ഖത്തറിൽ ഇന്ത്യൻ സമയം 10.30ന് ആരംഭിക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനവും വിതരണവും നടക്കുക. മികച്ച പുരുഷതാരം, വനിതതാരം, പരിശീലകൻ, പരിശീലക, ഗോളുകൾ തുടങ്ങിയ ഇനങ്ങളിൽ വിവിധ പുരസ്കാരങ്ങൾ നൽകും.
അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനിൽ രജിസ്റ്റർ ചെയ്ത ടീമുകളുടെ ക്യാപ്റ്റന്മാർ, പരിശീലകർ, മാധ്യമപ്രവർത്തകർ എന്നിവർക്കൊപ്പം ഓൺലൈനിൽ ആരാധകരും വോട്ട് ചെയ്താണ് അവാർഡ് ജേതാക്കളെ കണ്ടെത്തുന്നത്. നവംബർ 28വരെയായിരുന്നു വോട്ടെടുപ്പ്.
ബാലൺ ഡി ഓർ പുരസ്കാരം നേടിയ ഫ്രാൻസിന്റെ പി.എസ്.ജി സ്ട്രൈക്കർ ഉസ്മാൻ ഡെംബലെയും ബാഴ്സലോണയുടെ സ്പാനിഷ് വനിത താരം അയ്റ്റാന ബോൺമാറ്റിയുമാണ് സാധ്യതകളിൽ മുമ്പിൽ.
ലമീൻ യമാൽ (ബാഴ്സലോണ), കിലിയൻ എംബാപ്പെ (റയൽ മഡ്രിഡ്), ഹാരി കെയ്ൻ (ബയേൺ മ്യൂണിക്), മുഹമ്മദ് സലാഹ് (ലിവർപൂൾ) തുടങ്ങിയവരും മികച്ച താരമാവാനുള്ള പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം റയലിന്റെ വിനീഷ്യസ് ജൂനിയറും ബാഴ്സയുടെ ബോൺമാറ്റിയുമാണ് ഈ പുരസ്കാരങ്ങൾ നേടിയത്.
