നെഗ്രെയ്‌റ കേസ്: റഫറിമാരെ സ്വാധീനിച്ചിട്ടില്ലെന്ന് മുൻ ബാഴ്സലോണ പ്രസിഡന്റ് ബർത്തോമ്യൂ


നെഗ്രേര കേസിൽ നിലപാട് വ്യക്തമാക്കി മുൻ ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബാർതൊമെവു രംഗത്തെത്തി. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനിലെ (RFEF) ടെക്നിക്കൽ കമ്മിറ്റി ഓഫ് റഫറീസിന്റെ (CTA) മുൻ വൈസ് പ്രസിഡന്റായിരുന്ന ജോസ് മരിയ എൻറിക്വസ് നെഗ്രേരയ്ക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ ക്ലബ്ബിനും നേതൃത്വത്തിനുമെതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നു.

“അന്വേഷണം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ മൊഴി നൽകിയിരുന്നു. എന്റെ ഭരണകാലത്ത് നെഗ്രേരയുടെ മകനായ ജാവിയർ എൻറിക്വസിന് ചില റിപ്പോർട്ടുകൾ തയ്യാറാക്കിയതിന് പ്രതിഫലം നൽകിയിട്ടുണ്ടെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

“ഇതിൽ യാതൊരു കുറ്റകൃത്യവും ഞാൻ കാണുന്നില്ല. റഫറിമാർക്ക് കൈക്കൂലി നൽകുകയോ ഒത്തുകളി നടത്തുകയോ ചെയ്തിട്ടില്ല. അതൊക്കെ തീർത്തും തെറ്റായ കാര്യങ്ങളാണ്. മകൻ തയ്യാറാക്കിയ റിപ്പോർട്ടുകൾക്ക് പിന്നിൽ നെഗ്രേരയാണെന്ന് എനിക്കറിയില്ലായിരുന്നു.”

“ജാവിയർ എൻറിക്വസ് കായികരംഗത്തെ നിരവധി ക്ലബ്ബുകൾക്കും വ്യക്തികൾക്കും വേണ്ടി ജോലി ചെയ്തിരുന്ന അംഗീകൃത പ്രൊഫഷണലാണ്. എന്നാൽ, അദ്ദേഹത്തിന്റെ പിതാവായ എൻറിക്വസ് നെഗ്രേര ആ കമ്പനിയിലെ പങ്കാളിയാണെന്ന് എനിക്ക് അറിവില്ലായിരുന്നു. റഫറിമാരെ സ്വാധീനിക്കാനോ ഒത്തുകളി നടത്താനോ ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചതായി ഒട്ടും തെളിവുകളില്ല,” എബിസി (ABC), കുലെമാനിയ (Culemania) എന്നിവയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോസെപ് ബാർതൊമെവു പറഞ്ഞു.

© Madhyamam