ചൂടേറിയ ചർച്ച; കാലാവസ്ഥ മാറ്റം ലോകകപ്പിനെ ബാധിക്കുമോ?
ക്ലബ് ലോകകപ്പ് മത്സരങ്ങൾക്കിടയിലെ ദൃശ്യങ്ങൾ
ജനീവ: കാലാവസ്ഥ മാറ്റം 2026 ലെ ഫുട്ബാൾ ലോകകപ്പിനെ ബാധിക്കുമോ എന്ന ‘ചൂടേറിയ’ചർച്ചയിലാണ് ഫുട്ബാൾ ലോകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമീപകാലത്ത് ചൂടിലുണ്ടായ വർധനയാണ് കാരണം. യൂറോപ്പിലും യു.എസിലും ഏഷ്യയിലുമൊക്കെ ചൂട് വർധിക്കുന്നത് കളിക്കാരെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം സമാപിച്ച ക്ലബ് ലോകകപ്പ് ഫുട്ബാളിന് ആതിഥ്യംവഹിച്ച യു.എസിലെ വിവിധ നഗരങ്ങളിൽ വർധിച്ച ചൂട് കളിക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. അടുത്ത വർഷത്തെ ലോകകപ്പ് യു.എസിൽ തന്നെയാണെന്നതിനാൽ ചൂടിന്റെ കാര്യത്തിൽ ഫുട്ബാൾ ലോകത്ത് വൻ ആശങ്കയാണ് ഉയരുന്നത്. ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ക്ലബ് ലോകകപ്പ് ചൂടിന്റെ കാര്യത്തിലും അങ്ങനെയാവുമോ എന്ന പേടിയിലാണ് സംഘാടകർ.
ജൂൺ-ജൂലൈ മാസത്തിൽ
യൂറോപ്പിലും സമീപകാലത്ത് ചൂട് വർധിച്ചതിനാൽ 2030ൽ സ്പെയിൻ, പോർചുഗൽ, മൊറോക്കോ എന്നിവിടങ്ങിലായി അരങ്ങേറുന്ന ലോകകപ്പിന്റെ കാര്യത്തിലും ആശങ്കയുണ്ട്. കഴിഞ്ഞദിവസം സമാപിച്ച വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റിൽ കടുത്തചൂട് കളിക്കാർക്ക് തെല്ലൊന്നുമല്ല പ്രയാസമുണ്ടാക്കിയത്. 2034ലെ ലോകകപ്പ് പൊതുവെ ചൂട് കൂടിയ ഗൾഫ് മേഖലയിലെ സൗദി അറേബ്യയിലാണെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
2022ലെ ലോകകപ്പ് ഖത്തറിൽ പ്രഖ്യാപിച്ചപ്പോൾ ചൂട് പ്രശ്നം ഫിഫയുടെ മുന്നിലുണ്ടായിരുന്നു. ആധുനിക ശീതീകരണ സംവിധാനങ്ങളൊരുക്കിയും സമയം നവംബർ-ഡിസംബറിലേക്ക് മാറ്റിയുമാണ് അന്ന് പ്രശ്നം പരിഹരിച്ചത്. എന്നാൽ, തിരക്കേറിയ ക്ലബ് സീസണിനെ ബാധിക്കുമെന്നതിനാൽ യൂറോപ്യൻ ക്ലബുകളും യുവേഫയും സമയ മാറ്റത്തിന് എതിരായിരുന്നു. അതിനാൽ തന്നെ ഇനിയും അത്തരമൊരു പരീക്ഷണത്തിന് ഫിഫ ഒരുങ്ങിയേക്കില്ല.1930ലെ പ്രഥമ ലോകകപ്പ് മുതൽ ജൂൺ-ജൂലൈയിലാണ് ലോകകപ്പ് നടത്തുന്നത്. ഈ സമയത്ത് ആഗോളതലത്തിൽ ചൂട് അന്നത്തേതിനെക്കാൾ 1.05 ഡിഗ്രി സെൽഷ്യസ് കൂടിയിട്ടുണ്ട്. യൂറോപ്പിലാവട്ടെ ഈ വർധന 1.81 ഡിഗ്രി സെൽഷ്യസ് ആണ്. വർധന കൂടുതലും 1990കൾക്ക് ശേഷമാണിത് എന്നത് ചൂട് ഇനിയും കൂടിയേക്കാമെന്ന സൂചനയും നൽകുന്നു.
ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ്
ചൂട് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ തണുത്ത കാലാവസ്ഥയിൽ കളിക്കുന്നതിനെ ക്കുറിച്ച് ബന്ധപ്പെട്ടവർ ആലോചിക്കണമെന്ന് ലീഡ്സിലെ പ്രീസ്ലി സെന്റർ ഫോർ ക്ലൈമറ്റ് ഫ്യൂച്ചേഴ്സ് പ്രഫസർ പിയേഴ്സ് ഫോസ്റ്റർ പറയുന്നു. കായികദുരന്തത്തിന് ഒരു ഉഷ്ണതരംഗം മാത്രമകലെയാണ് ലോകമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 90 മിനിറ്റ് നേരം കടുത്തചൂടിൽ കളിക്കുന്നത് ശരീര ഊഷ്മാവ് അപകടകരമായി ഉയരുന്നതിന് ഇടയാക്കുമെന്നും അതു ഹൃദയധമനികളെ ദോഷകരമായി ബാധിക്കുമെന്നും കാൻബറ യൂനിവേഴ്സിറ്റിയിലെ ജൂലിയൻ പെറിയാർഡ് ചൂണ്ടിക്കാട്ടുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ