മിലാൻ: ഒന്നാം പാദത്തിന് സമാനമായി ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ചാമ്പ്യൻസ് ലീഗിലെ രണ്ടാംപാദ സെമിയിലെ 4-3 വിജയത്തോടെ സ്പാനിഷ് ക്ലബ് ബാഴ്സലോണയെ മറികടന്ന് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് ഫൈനൽ ടിക്കറ്റ്. ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനമാണ് ഇന്റർ നടത്തിയത്. ഇതിന് രണ്ടാം പകുതിയിൽ ബാഴ്സ മറുപടി നൽകിയെങ്കിലും അവസാന ചിരി ഇന്ററിന്റേതായി.
21ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിലൂടെ ഇന്ററാണ് ആദ്യം മുന്നിലെത്തിയത്. 42ാം മിനിറ്റിൽ മാർട്ടിനസിനെ പാവു കുബാർസി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് 45ാം മിനിറ്റിൽ ഇന്റർ ലീഡ് രണ്ടാക്കി. എന്നാൽ, രണ്ടാം പകുതിയിൽ സ്റ്റേഡിയം സാക്ഷിയായത് ബാഴ്സയുടെ തിരിച്ചു വരവിനാണ്.
54ാം മിനിറ്റിൽ എറിക് ഗാർസിയ ബാഴ്സലോണക്ക് വേണ്ടി ആദ്യ ഗോൾ നേടി. 60ാം മിനിറ്റിൽ മാർട്ടിന്റെ ക്രോസിന് തലവെച്ച് ഡാനി ഓൽമോയെ ബാഴ്സയെ ഒപ്പമെത്തിച്ചു. ഒടുവിൽ നിശ്ചിതസമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കിനിൽക്കെ ബാഴ്സക്ക് റഫീഞ്ഞ്യ ലീഡും നൽകി.
എന്നാൽ, എല്ലാം അവസാനിച്ചിടത്തുനിന്ന് ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസിന്റെ പാസിൽ നിന്നും വലകുലുക്കിയ ഇന്റർ താരം അചെർബി മത്സരം അധിക സമയത്തേക്ക് നീട്ടിയെടുത്തു. പിന്നാലെ ബാഴ്സയുടെ ഹൃദയം തകർത്ത് ഇന്ററിന്റെ വിജയ ഗോൾ വന്നു. 99ാം മിനിറ്റിൽ ഫ്രറ്റേസിയുടെ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.
ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമിയിൽ ഇരു ടീമുകളും 3-3 എന്ന സ്കോറിന് സമനിലപാലിച്ചിരുന്നു. രണ്ടാംപാദ സെമിയിലെ വിജയത്തോടെ 7-6 എന്ന സ്കോറിന് ഇന്റർ ഫൈനലിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ