
ദുബൈ: വനിത ഏഷ്യ കപ്പ് ട്വന്റി20 ഫൈനലിൽ ഇന്ത്യ ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ നേരിടും. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കലാശപ്പോരിനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം എട്ടാം കിരീടമാണ്. സെമി ഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ടാം സെമി പാകിസ്താനെ നാല് വിക്കറ്റിന് തകർത്ത് ലങ്കയും കടന്നു.
2024ലെ ഏഷ്യാ കപ്പ് ഫൈനലിന്റെ ആവർത്തനമാണ് ഇന്ത്യ-ശ്രീലങ്ക മത്സരം. അന്ന് ലങ്കയിലെ ദാംബുല്ലയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് അട്ടിമറിച്ചാണ് ദ്വീപുകാർ ആദ്യ ഏഷ്യാ കപ്പ് കിരീടം ചൂടിയത്. ആ പരാജയത്തിന് പകരം വീട്ടാനാകും ഇന്ത്യ ശ്രമിക്കുക. ഈ ടൂർണമെന്റിൽ ഇതുവരെ ഇരുടീമുകളും പരാജയം അറിഞ്ഞിട്ടില്ല എന്നതും മത്സരത്തിന്റെ ആവേശം കൂട്ടുന്നു.
രണ്ട് അർധസെഞ്ച്വറികളോടെ 168 റൺസ് നേടി ഇന്ത്യൻ ഷഫാലി വർമ മികച്ച ഫോമിലാണ്. ഓൾ റൗണ്ടർ ദീപ്തി ശർമയാണ് സ്പിൻ ആക്രമണത്തിന്റെ കുന്തമുന. ലങ്കൻ ടീമിന്റെ നായികയായ ചാമരി അത്തപ്പത്തു ഏത് സാഹചര്യത്തിലും കളി മാറ്റാൻ കഴിവുള്ള ഓൾറൗണ്ടറാണ്.
