
ബാർബഡോസ്: 2027-ൽ നടക്കാനിരിക്കുന്ന ഐ.സി.സി പുരുഷ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാവാതെ രണ്ടുതവണ ലോക ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്. മഴമൂലം തടസ്സപ്പെട്ട രണ്ടാം ഏകദിനത്തിൽ അയർലൻഡിനെ 92 റൺസിന് തകർത്ത് അഫ്ഗാനിസ്ഥാൻ യോഗ്യത ഉറപ്പാക്കിയതോടെയാണ് വിൻഡീസിൻ്റെ നേരിട്ടുള്ള ലോകകപ്പ് പ്രതീക്ഷകൾ അസ്തമിച്ചത്. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് വെസ്റ്റ് ഇൻഡീസിന് നേരിട്ടുള്ള യോഗ്യത നഷ്ടമാകുന്നത്. ഇനി യോഗ്യതാ റൗണ്ട് മത്സരങ്ങൾ (ക്വാളിഫയർ) കടന്നാൽ മാത്രമേ കരീബിയൻ പടയ്ക്ക് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കാൻ സാധിക്കൂ.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027 ലോകകപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് നടക്കുന്നത്. 2019, 2023 ലോകകപ്പുകളിലും വിൻഡീസിന് നേരിട്ട് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. 2019-ൽ യോഗ്യതാ മത്സരങ്ങളിലൂടെ ടൂർണമെൻറിൽ എത്തിയെങ്കിലും, 2023-ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ യോഗ്യതാ റൗണ്ടിൽ തോറ്റ് അവർ പുറത്തായിരുന്നു.
പുതിയ യോഗ്യതാ നിയമങ്ങൾ അനുസരിച്ച്, ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കും സിംബാബ്വെക്കും നേരിട്ട് പ്രവേശനം ലഭിക്കും. ബാക്കിയുള്ള എട്ട് സ്ഥാനങ്ങൾ 2026 സെപ്റ്റംബർ 30-ലെ ഐ.സി.സി ഏകദിന റാങ്കിങ്ങിൻറെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. നിലവിൽ ഐ.സി.സി റാങ്കിങ്ങിൽ അഫ്ഗാനിസ്ഥാൻ എട്ടാമതും ബംഗ്ലാദേശ് ഒൻപതാമതും വെസ്റ്റ് ഇൻഡീസ് പത്താമതുമാണ്. 11-ാം സ്ഥാനത്തുള്ള സിംബാബ്വെയ്ക്ക് ആതിഥേയരെന്ന നിലയിൽ നേരിട്ട് യോഗ്യതയുള്ളതിനാൽ, റാങ്കിങ്ങിലെ ആദ്യ ഒൻപത് സ്ഥാനക്കാർക്കാണ് (ദക്ഷിണാഫ്രിക്ക ഉൾപ്പെടെ) ലോകകപ്പ് ടിക്കറ്റ് ലഭിക്കുക. അഫ്ഗാനിസ്ഥാൻ യോഗ്യത ഉറപ്പാക്കിയതോടെ വിൻഡീസിന് സെപ്റ്റംബർ 30-നകം ആദ്യ ഒൻപതിൽ എത്താൻ സാധിക്കില്ലെന്ന് ഉറപ്പായി.
സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ഇന്ത്യയ്ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ മികച്ച വിജയം നേടിയാലും റാങ്കിങ്ങിൽ വിൻഡീസിന് കാര്യമായ മാറ്റമുണ്ടാകില്ല. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്തും 30-ന് ഗുവാഹത്തിയിലുമാണ് ആദ്യ രണ്ട് ഏകദിനങ്ങൾ നടക്കുന്നത്. ഈ മത്സരങ്ങളിൽ ഇന്ത്യയെ തോൽപ്പിച്ചാൽ പോലും സെപ്റ്റംബർ 30-നകം ആദ്യ ഒൻപതിലേക്ക് മുന്നേറാൻ വെസ്റ്റ് ഇൻഡീസിന് കഴിയില്ല. വിൻഡീസിനൊപ്പം അയർലൻഡിനും ഇനി യോഗ്യതാ റൗണ്ട് കളിക്കേണ്ടിവരും.
ലോകകപ്പ് മത്സരങ്ങൾ കൂടുതൽ ആവേശകരമാക്കുന്നതിനായി 2027 ലോകകപ്പ് ഫോർമാറ്റിൽ ഐ.സി.സി അടുത്തിടെ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിരുന്നു. ലോകകപ്പ് ക്വാളിഫയറിൽ 10 ടീമുകളാകും മാറ്റുരയ്ക്കുക. ഇതിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ 2027 ലോകകപ്പിലേക്ക് മുന്നേറും. സെപ്റ്റംബർ 30-ലെ കണക്കനുസരിച്ച് ഏകദിന റാങ്കിങ്ങിൽ ഏറ്റവും താഴെയുള്ള രണ്ട് ടീമുകളെന്ന നിലയിൽ വെസ്റ്റ് ഇൻഡീസും അയർലൻഡും നേരിട്ട് ക്വാളിഫയറിലേക്ക് പ്രവേശിക്കും. സി.ഡബ്ല്യു.സി ലീഗ് 2-ൽ നിന്നുള്ള ആദ്യ നാല് ടീമുകളും ക്വാളിഫയർ പ്ലേ ഓഫിൽ നിന്നുള്ള നാല് ടീമുകളും ഇവർക്കൊപ്പം ചേരും.
ക്വാളിഫയറിലെ ജേതാക്കൾക്ക് 2027 ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമ്പോൾ, രണ്ടും മൂന്നും നാലും സ്ഥാനത്തെത്തുന്ന ടീമുകൾ ‘സൂപ്പർ സീരീസ്’ കളിക്കേണ്ടിവരും. ഈ മൂന്ന് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ വിജയിക്കുന്ന ടീമിനും ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കാം. അടുത്ത വർഷം ഫെബ്രുവരിയിലാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. പുതിയ യോഗ്യതാ മാനദണ്ഡങ്ങൾക്കെതിരെ ഇതിനകം തന്നെ ചില അസോസിയേറ്റ് രാജ്യങ്ങൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
