ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ വിളിച്ചിരുന്നു; നിരസിച്ചതിന് കാരണം വ്യക്തമാക്കി വി.വി.എസ് ലക്ഷ്മൺ



ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള വാഗ്ദാനം നിരസിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മുൻ താരം വി.വി.എസ് ലക്ഷ്മൺ. വ്യക്തിപരമായ കാരണങ്ങളാലാണ് പരിശീലക സ്ഥാനം ഏറ്റെടുക്കാതിരുന്നതെന്നും, ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2024-ൽ സെന്റർ ഓഫ് എക്സലൻസ് പ്രവർത്തനം ആരംഭിച്ചത് മുതൽ ലക്ഷ്മണാണ് ഇതിന്റെ തലവൻ.

“2023-ൽ ഞാൻ മുഖ്യ പരിശീലകനാകേണ്ടതായിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ എനിക്കത് ഏറ്റെടുക്കാൻ കഴിഞ്ഞില്ല. ഞാൻ രണ്ട് തവണ ജയ് ഷായുമായി സംസാരിച്ചു. എന്റെ ബുദ്ധിമുട്ടുകൾ അദ്ദേഹം മനസ്സിലാക്കി,” ലക്ഷ്മൺ പറഞ്ഞു. ലക്ഷ്മൺ പിന്മാറിയതോടെയാണ് രാഹുൽ ദ്രാവിഡിന്റെ കാലാവധി 2024-ലെ ടി20 ലോകകപ്പ് വരെ ബി.സി.സി.ഐ നീട്ടിയത്.

2024-ൽ ദ്രാവിഡിന്റെ പിൻഗാമിയായി ഗൗതം ഗംഭീർ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഗംഭീറിന് കീഴിൽ ഇന്ത്യ ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിയെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനം കാരണം അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം ഇപ്പോൾ കടുത്ത വിമർശനങ്ങൾ നേരിടുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനുമെതിരായ ഹോം പരമ്പരകളിലെ തോൽവിയാണ് ഗംഭീറിന് തിരിച്ചടിയായത്.

നിലവിലെ ചീഫ് സെലക്ടർ അജിത് അഗാർക്കർക്ക് പകരം ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ തലവനായി ലക്ഷ്മൺ എത്തുമെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, സെന്റർ ഓഫ് എക്സലൻസിൽ നിന്ന് മാറാൻ തനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ലക്ഷ്മൺ വ്യക്തമാക്കി. 2024-ലും തനിക്ക് പരിശീലക സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.

“എന്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ ബിസിസിഐയും മുൻ സെക്രട്ടറി ജയ് ഷായും പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. നിലവിലെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും അത് തുടരുന്നു. അതിനാൽ സെന്റർ ഓഫ് എക്സലൻസിലെ എന്റെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി ഞാൻ നീട്ടിയിട്ടുണ്ട്. മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് ഞാൻ ബിസിസിഐയെ അറിയിച്ചിരുന്നു,” ലക്ഷ്മൺ വ്യക്തമാക്കി.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സെന്റർ ഓഫ് എക്സലൻസിന്റെ അടിസ്ഥാന ഘടനയും പ്രോട്ടോക്കോളുകളും ഓരോ ഡിപ്പാർട്ട്മെന്റിനുമുള്ള എസ്.ഒ.പികളും ചിട്ടപ്പെടുത്തുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും, ലോകോത്തര നിലവാരമുള്ള ഒരു പ്രോഗ്രാം അവിടെ നടപ്പിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



© Madhyamam