സഞ്ജു വീണപ്പോൾ കേരളം വീണ്ടും വീണു; വിദർഭക്കെതിരെ ആറു വിക്കറ്റ് തോൽവി



ലഖ്നോ: സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ വിദർഭക്കെതിരെ കേരളത്തിന് തോൽവി. ലഖ്നോവിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു വിദർഭയുടെ വിജയം.

ഇതോടെ രണ്ട് കളിയിൽ ജയവും രണ്ട് തോൽവിയുമായി കേരളം പോയന്റ് പട്ടികയിൽ മൂന്നിലായി. ടോസ് നേടിയ വിദർഭ കേരളത്തെ ആദ്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ടു മത്സരങ്ങളിൽ വിജയ ശിൽപിയായി മാറിയ നായകൻ സഞ്ജു സാംസൺ ഒരു റൺസുമായി പുറത്തായതോടെ കേരളത്തിന് വീണ്ടും തോൽവിയായി.

ആദ്യ മത്സരത്തിലെ സെഞ്ച്വറി നേട്ടക്കാരൻ രോഹൻ കുന്നുമ്മലിന്റെയും (58), വിഷ്ണു വിനോദിന്റെയും (65) ഇന്നിങ്സുകളുടെ പിൻബലത്തിൽ ആക്രമിച്ചു കളിച്ച കേരളം രണ്ടിന് 100ന് മുകളിൽ സ്കോർ ചെയ്തിടത്തു നിന്നാണ് 164ലേക്ക് തകർന്നത്. ശേഷിച്ചവർ തുടരെ മടങ്ങിയതോടെ 19.2 ഓവറിൽ 164 റൺസിന് ഓൾ ഔട്ടായി.

മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിലായിരുന്നു വിദർഭ വിജയം സ്വന്തമാക്കിയത്. അഥർവ ടൈഡ് (54) നൽകിയ തുടക്കവും, മധ്യനിരയിൽ ദ്രുവ് ഷോറെ (22), ശിവം ദേശ്മുഖ് (29 നോട്ടൗട്ട്), വരുൺ ഭിഷ്ത് (22നോട്ടൗട്ട്) എന്നിവരും ​ചേർന്ന് വിജയ റൺ കുറിച്ചു. അമൻ മോഖഡെ എട്ടും, അധ്യയൻ ദഗ 16ഉം റൺസെടുത്തു. ​

കേരള നിരയിൽ രോഹനും വിഷ്ണുവും 16റൺസെടുത്ത അബ്ദുൽ ബാസിതും മാത്രമേ രണ്ടക്കം കടന്നുള്ളൂ. അഹമ്മദ് ഇമ്രാൻ (3), സൽമാൻ നിസാർ (5), ഷറഫുദ്ദീൻ (1), അങ്കിത് ശർമ (8), സാലി സാംസൺ (4), എം.ഡി നിധീഷ് (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.



© Madhyamam