
പൃഥ്വിഷാ പുറത്തായി മടങ്ങുന്നു (ടി.വി ദൃശ്യം)
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയെ ബാറ്റിങ്ങിനയച്ച് കേരളം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ കേരളം എതിരാളികളെ ബാറ്റിങ്ങിനു വിട്ട് ആദ്യ ഓവറുകളിൽ തന്നെ പ്രഹരം നൽകി.
രണ്ട് ഓവറിൽ മുൻനിരയിലെ മൂന്ന് ബാറ്റർമാരെ കൂടാരം കയറ്റിയാണ് കേരളം തുടങ്ങിയത്. പൃഥ്വി ഷാ (0), അർഷിൻ കുൽകർണി (0), സിദ്ദേശ്‍ വീർ (0) എന്നിവർ സ്കോർ ബോർഡിൽ ഒരു റൺസ് പോലും നൽകാതെ മടങ്ങി. രണ്ട് ഓവറിൽ ലഭിച്ച അഞ്ച് റൺസ് കേരള ബൗളർമാരുടെ എക്സ്ട്രാ റൺസിലൂടെയായിരുന്നു. ഓപണിങ് ഓവർ എറിഞ്ഞ നിതീഷ് രണ്ടു വിക്കറ്റും, രണ്ടാം ഓവർ എറിഞ്ഞ ബേസിൽ ഒരു വിക്കറ്റും നേടി. രണ്ട് ഓവറിലെ പ്രഹരത്തിനു പിന്നാലെ, നാലാം ഓവറിൽ ക്യാപ്റ്റൻ അങ്കിത് ഭവ്നെയും (0) പുറത്തായി. ബേസിലിനായിരുന്നു വിക്കറ്റ്. ഋതുരാജ് ഗെയ്ക്‍വാദും, സൗരഭ് നവാൽ എന്നിവരാണ് ക്രീസിലുള്ളത്.
ദീർഘകാലം കേരളത്തിനായി കളിച്ച ഗസ്റ്റ് െപ്ലയർ ജലജ് സക്സനേ ഈ സീസണിൽ മഹാരാഷ്ട്ര നിരയിലാണുള്ളത്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനു കീഴിൽ പുതു സീസണിൽ പുതു പ്രതീക്ഷയോടെയാണ് കേരളം തുടക്കം കുറിക്കുന്നത്. രോഹൻ കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, ബാബ അപരാജിത്, സഞ്ജു സാംസൺ, സചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി നിതീഷ്, ബേസിൽ, ഈഡൻ ആപ്പിൾ ടോം എന്നിവരാണ് കേരള ടീമിലുള്ളത്.