
ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചാമ്പ്യന്മാരായി ഒരുമാസമാകുമ്പോഴും ജേതാക്കളായ ഇന്ത്യക്ക് ഇതുവരെ ട്രോഫി കൈയിൽ കിട്ടിയിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) അധ്യക്ഷൻ മുഹ്സിൻ നഖ്‍വിക്ക് കത്തെഴുതിയിട്ടും അദ്ദേഹം അതിന് തയാറായിട്ടില്ല.
ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി തന്‍റെ കൈയിൽനിന്ന് ട്രോഫി കൈപ്പറ്റണമെന്ന കടും പിടിത്തത്തിലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവൻ കൂടിയായ നഖ്‍വി. ഇതിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) സമീപിക്കാനുള്ള തയാറെടുപ്പിലാണ് ബി.സി.സി.ഐ. ഐ.സി.സി ജനറൽ ബോഡി യോഗത്തിൽ വിഷയം അവതരിപ്പിക്കാനും ഇംപീച്ച് ചെയ്ത് പുറത്താക്കാനുമാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതിനിടെയാണ് ദുബൈയിലെ എ.സി.സി ആസ്ഥാനത്തുനിന്ന് ഏഷ്യ കപ്പ് ട്രോഫി നഖ്‍വി അബൂദബിയിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കഴിഞ്ഞദിവസം എ.സി.സി ഓഫിസിലെത്തിയ ബി.സി.സി.ഐ പ്രതിനിധിയോട് അവിടുത്തെ ജീവനക്കാരിലൊരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഫിസിൽനിന്ന് ഏഷ്യ കപ്പ് ട്രോഫി കൊണ്ടുപോയെന്നും ഇപ്പോൾ നഖ്‍വിയുടെ കസ്റ്റഡിയിലാണെന്നുമാണ് ജീവനക്കാരൻ പറഞ്ഞത്. ഫൈനലിൽ പാകിസ്താനെ തോൽപിച്ച് ഏഷ്യ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീം നഖ്‍വിയിൽനിന്ന് ട്രോഫിയും മെഡലും ഏറ്റുവാങ്ങാൻ വിസമ്മതിച്ചതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. ട്രോഫി ഇന്ത്യക്ക് കൈമാറാതെ അതുമായി നഖ്‍വി താമസിക്കുന്ന ഹോട്ടലിലേക്ക് പോയി.
പിന്നാലെ കിരീടം ഇല്ലാതെയാണ് ഇന്ത്യൻ ടീം വിജയാഘോഷം നടത്തിയത്. ടൂർണമെന്‍റിൽ മൂന്നു തവണ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ടീം നഖ്‍വിയിൽനിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് തീരുമാനിച്ചത്. ടോസിനുശേഷം ഇരുടീമുകളുടെയും ക്യാപ്റ്റന്മാർ ഹസ്തദാനം നടത്തുകയോ, മത്സരശേഷം താരങ്ങൾ കൈകൊടുക്കുകയോ ചെയ്തിരുന്നില്ല. എ.സി.സി ഓഫിസിൽ നഖ്‍വി ട്രോഫി പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു ഇതുവരെയുള്ള വിവരം.
തന്‍റെ അറിവോ, സമ്മതമോ ഇല്ലാതെ ട്രോഫി കൈമാറരുതെന്നും ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകിയിരുന്നു. ഇന്ത്യക്ക് പിന്തുണയുമായി ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡുകളും രംഗത്തുവന്നിരുന്നു.
