ഐ.പി.എൽ തുടങ്ങുന്നത് വൈകിയേക്കും; ബി.സി.സി.ഐ പ്രഖ്യാപനം ഉടൻ



മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നത് രണ്ട് ദിവസം വൈകിയേക്കും. ആദ്യ മത്സരത്തിന്റെ തീയതി സംബന്ധിച്ച് ബി.സി.സി.ഐ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗികമായി അറിയിപ്പുണ്ടാകുമെന്നാണ് റിപ്പോർട്ട്. മാർച്ച് 28നായിരിക്കും ഔദ്യോഗികമായി ഐ.പി.എല്ലിന് തുടക്കം കുറിക്കുക. നേരത്തെ മാർച്ച് 26ന് ഐ.പി.എൽ തുടങ്ങുമെന്നായിരുന്നു റിപ്പോർട്ട്.

മാർച്ച് 26ന് ഐ.പി.എൽ തുടങ്ങുമെന്ന അറിയിപ്പ് ബി.സി.സി.ഐ ഫ്രാഞ്ചൈസികൾക്ക് നൽകുകയും ഫൈനൽ മെയ് 31ന് നടക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. പശ്ചിമബംഗാൾ, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പൂർണമായ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിൽ നിന്ന് ബി.സി.സി.ഐ വിട്ടുനിൽക്കുകയാണ്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം മതി സമ്പൂർണ്ണ ഷെഡ്യൂൾ പ്രഖ്യാപനമെന്നാണ് ബി.സി.സി.ഐ നിലപാട്. ആദ്യഘട്ടത്തിൽ ചില മത്സരങ്ങളുടെ മാത്രം ഷെഡ്യൂളായിരിക്കും ബി.സി.സി.ഐ പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് മൂലം ചില ഫ്രാഞ്ചൈസികളുടെ മത്സരത്തിൽ ഉണ്ടാകാനിടയുള്ള അനിശ്ചിതത്വങ്ങ​ളാണ് ടീമുകളെ കുഴക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈ ഉൾപ്പെടുന്ന തമിഴ്നാട്ടിൽ അടുത്ത രണ്ട് മാസങ്ങളായി തെരഞ്ഞെടുപ്പ് നടക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൗണ്ടുള്ള പശ്ചിമബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിന് പുറമേ രാജസ്ഥാന്റെ രണ്ടാം ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത് അസമിലാണ്.



© Madhyamam