ഐ.പി.എൽ ഫൈനല്‍ മത്സരങ്ങള്‍ അഹമ്മദാബാദിലേക്ക് മാറ്റി


ബംഗളൂരു: ഐ.പി.എൽ ഫൈനലുകള്‍ അഹമ്മദാബാദിലേക്ക് മാറ്റാനുള്ള ബി.സി.സി.ഐ തീരുമാനം വാണിജ്യ സാധ്യത കണക്കിലെടുത്താവാമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര.

അതേസമയം എം.എൽ.എമാർക്കുള്ള ടിക്കറ്റ് വിതരണവും മത്സരവേദി മാറ്റുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരുവിലെ സുരക്ഷയെക്കുറിച്ചോ ക്രമീകരണങ്ങളെക്കുറിച്ചോ നിലവില്‍ പരാതികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മേയ് 31 ന് അഹമ്മദാബാദില്‍ ഐ‌.പി‌.എൽ ഫൈനൽ നടത്തുമെന്ന് ബി.‌സി.‌സി.‌ഐ പ്രഖ്യാപിച്ചു.

ഒന്നാംഘട്ട ക്വാളിഫയർ മത്സരങ്ങൾ ധർമശാലയിലും മറ്റ് രണ്ട് പ്ലേഓഫ് മത്സരങ്ങൾ ന്യൂ ചണ്ഡീഗഡിലും നടക്കും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏകദേശം 33,000 സീറ്റുകളാണുള്ളത്.

അതിൽ ഏകദേശം 7,000-8,000 പാസുകൾ വി.ഐ.പികൾ, സ്പോൺസർമാർ, ആർ‌.സി.‌ബി ഫൈനൽ മത്സരം കളിക്കുന്ന ടീമുകൾ എന്നിവർക്കായി നീക്കി വെച്ചതിനാല്‍ ഏകദേശം 25,000 പാസുകൾ മാത്രമെ കാണികള്‍ക്കായി ലഭ്യമാകൂ.

വാണിജ്യപരമായി ഇത് നഷ്ടമാണ് എന്നു മനസ്സിലാക്കിയാണ് മത്സരങ്ങള്‍ ഒരു ലക്ഷം സീറ്റുള്ള അഹമ്മദാബാദിലേക്ക് മാറ്റാനുള്ള തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ നിയമസഭാംഗങ്ങൾക്ക് സൗജന്യ പാസുകൾ നൽകിയതാണ് മത്സരം മാറ്റാൻ കാരണമെന്ന റിപ്പോർട്ടുകൾ ആഭ്യന്തരമന്ത്രി തള്ളി.

സമാനമായ ആരോപണം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നിഷേധിച്ചിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു നിലവിലെ ചാമ്പ്യന്മാരായതിനാൽ ടീമിന്‍റെ ഹോം ഗ്രൗണ്ടായ ബംഗളൂരുവിലായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. 2022, 2023 വര്‍ഷങ്ങളിലും കഴിഞ്ഞ വര്‍ഷവും അഹമ്മദാബാദില്‍ ഐ‌.പി‌.എൽ ഫൈനൽ നടത്തിയിട്ടുണ്ട്. ഫൈനൽ മത്സരങ്ങള്‍ നടത്താന്‍ ആദ്യം ബംഗളൂരുവിനെയാണ് പരിഗണിച്ചിരുന്നത്.

പ്രാദേശിക അസോസിയേഷന്‍റെയും അധികാരികളുടെയും നിര്‍ദേശ പ്രകാരം വേദി മാറ്റുകയാണെന്ന് ബി.സി.സി.ഐ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

© Madhyamam