
ഗുവാഹതി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തിങ്കളാഴ്ച ആദ്യ അങ്കം. സി.എസ്.കെക്കായി അരങ്ങേറ്റ മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ഇറങ്ങുന്നത് കഴിഞ്ഞ സീസൺ വരെ താൻ നയിച്ച രാജസ്ഥാൻ റോയൽസിനെതിരെ. പരിക്ക് കാരണം വെറ്ററൻ താരം എം.എസ്. ധോണി രണ്ടാഴ്ച കളിക്കാത്തതിനാൽ സഞ്ജുവിന് ഇന്ന് പ്രധാനപ്പെട്ട രണ്ട് റോളുകളുണ്ട്. ഇന്നിങ്സ് ഓപൺ ചെയ്യുന്നത് കൂടാതെ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുന്നതും ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ഹീറോയായിരിക്കും.
സഞ്ജു ചെന്നൈയിലേക്ക് മാറിയതോടെ നായകപദവിയിൽ നിയമിതനായ റയാൻ പരാഗിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് ഗുവാഹതിയിലെ ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയം. വെടിക്കെട്ടുകാരൻ കൗമാര ഓപണർ വൈഭവ് സൂര്യവംശിയാണ് റോയൽസിലെ ശ്രദ്ധാകേന്ദ്രം. ഇന്നിങ്സ് തുറക്കാൻ യശസ്വി ജയ്സ്വാൾ കൂടെയുണ്ട്. ട്രേഡിങ്ങിലൂടെ ചെന്നൈയിൽനിന്ന് മടങ്ങിയെത്തിയിട്ടുണ്ട് ഓൾ റൗണ്ടർ രവീന്ദ്ര ജദേജ, ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ, വെസ്റ്റിൻഡീസ് ഫിനിഷർ ഷിംറോൺ ഹെറ്റ്മെയർ തുടങ്ങിയവരും സംഘത്തിലുണ്ട്. പരിക്കേറ്റ് ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറൻ ടൂർണമെന്റിൽനിന്ന് പുറത്തായപ്പോൾ പകരം ശ്രീലങ്കക്കാരൻ ദാസുൻ ഷനക ടീമിലെത്തി.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദായിരിക്കും സി.എസ്.കെയിൽ സഞ്ജുവിന്റെ സഹ ഓപണർ. അണ്ടർ 19 ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മഹാത്രെ, ഡെവാൾഡ് ബ്രെവിസ്, സർഫറാസ് ഖാൻ തുടങ്ങിയവരാണ് പ്രധാന ബാറ്റർമാർ. ട്വന്റി20 ലോകകപ്പിൽ മിന്നിയ ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ദുബെയുടെ സാന്നിധ്യവും ചെന്നൈക്ക് കരുത്താണ്. ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻട്രിയും അഫ്ഗാനിസ്താൻ സ്പിന്നർ നൂർ അഹ്മദും ബൗളിങ് ഡിപ്പാർട്മെന്റിലുണ്ട്. അതേസമയം, ഗുവാഹത്തിയിൽ കനത്ത മഴ പെയ്യുന്നത് മത്സരത്തിന് ഭീഷണിയാണ്.
‘ഇനി നമ്മൾ മഞ്ഞ’
മത്സരത്തലേന്ന് സഞ്ജു സാംസണിന്റെ വിഡിയോ പങ്കുവെച്ച് ചെന്നൈ സൂപ്പർ കിങ്സ്. ടീമിനു നൽകുന്ന പിന്തുണ തുടരണമെന്ന് മലയാളത്തിൽ ആവശ്യപ്പെടുന്ന വിഡിയോയാണിത്. ‘‘ഹലോ, എന്തുണ്ട്? എല്ലാവർക്കും നമസ്കാരം. നമ്മൾ പറഞ്ഞപോലെ ചെന്നൈയിലെത്തിയിരിക്കുകയാണ്. ചെന്നൈയിൽ ഐ.പി.എൽ ഫീവർ തുടങ്ങിയിരിക്കുകയാണ്. നേരത്തേ പറഞ്ഞപോലെ, എല്ലാവരും മഞ്ഞ ഇടുക, ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി വിസിൽ അടിക്കുക. അപ്പോ ഗ്രൗണ്ടിൽ കാണാം’’ -സഞ്ജു പറയുന്നു. ‘ഇനി നമ്മൾ മഞ്ഞ’ എന്ന തലവാചകത്തോടെയാണ് സി.എസ്.കെ ഇത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
