
ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയുള്ള പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ 19.4 ഓവറിൽ 127 റൺസിന് ഓൾഔട്ടായി. രാജസ്ഥാൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനമാണ് ചെന്നൈയെ ചെറിയ സ്കോറിൽ ഒതുക്കിയത്.
നാന്ദ്രേ ബർഗർ നയിച്ച രാജസ്ഥാൻ പേസ് നിര ചെന്നൈയെ തുടക്കം മുതലേ സമ്മർദ്ദത്തിലാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയതോടെ ചെന്നൈക്ക് വലിയ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ സാധിച്ചില്ല. മഞ്ഞക്കുപ്പായത്തിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ഓപ്പണറായി ഇറങ്ങിയ സഞ്ജു 7 പന്തിൽ 6 റൺസ് മാത്രമെടുത്ത് പുറത്തായി. രണ്ടാം ഓവറിലെ അവസാന പന്തിൽ രാജസ്ഥാൻ പേസർ നാന്ദ്രേ ബർഗർ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഒരു ഫോർ മാത്രമാണ് താരത്തിന് നേടാനായത്.
ഒരു ഘട്ടത്തിൽ 100 കടക്കില്ലെന്ന് കരുതിയ ചെന്നൈയെ അവസാന ഓവറുകളിൽ തകർത്തടിച്ച ജാമി ഓവർട്ടണാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 36 പന്തിൽ 43 റൺസെടുത്ത ഓവർട്ടണാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് ഉൾപ്പെടെയുള്ള മറ്റ് മുൻനിര ബാറ്റർമാർ രാജസ്ഥാൻ ബൗളിംഗിന് മുന്നിൽ പതറി.
