
തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ നാലാം വനിത ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പന് ജയം. 30 റൺസിനാണ് ലങ്കയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് അടിച്ചുകൂട്ടിയത്.
ഓപണർമാരായ സ്മൃതി മന്ദാനയുടെയും (48 പന്തിൽ 80) ഷഫാലി വർമയുടെയും (46 പന്തിൽ 79) മിന്നും പ്രകടനമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 37 പന്തിൽ 52 റൺസെടുത്ത ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവും 33 റൺസെടുത്ത ഓപണർ ഹസിനി പെരേരയുമാണ് അൽപമെങ്കിലും ചെറുത്ത് നിന്നത്.
നേരത്ത, വനിത ട്വന്റി20 ചരിത്രത്തിൽ ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2024ൽ നവി മുംബൈയിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 217/4 എന്ന സ്കോറാണ് കാര്യവട്ടത്തെ റണ്ണൊഴുക്കിൽ തകർന്നടിഞ്ഞത്. ഒന്നാം വിക്കറ്റിലും ഇന്ത്യ റെക്കോഡിട്ടു. 2019ൽ വിൻഡീസിനെതിരെ കുറിച്ച 143 റൺസിന്റെ സ്വന്തം റെക്കോഡാണ് 162 റൺസടിച്ച് സ്മൃതിയും മന്ദാനയും പുതുക്കിയത്.
കാര്യവട്ടം ഗ്രീൻഫീൽഡിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. എന്നാൽ, പരമ്പരയിൽ ആദ്യമായി ബാറ്റിങ്ങോടെ തുടങ്ങാൻ അവസരം ലഭിച്ച ഇന്ത്യ അവസരം ശരിക്കും മുതലാക്കുകയായിരുന്നു. ആദ്യ പന്തുമുതൽ ആക്രമിച്ച് കളിച്ച ഷഫാലിയും സ്മൃതിയും ശ്രീലങ്കൻ ബൗളർമാരെ അടിച്ചു നിലംപരിശാക്കി. പവർപ്ലേയുടെ ആദ്യ ആറ് ഓവറുകളിൽ ഇരുവരും 61 റൺസാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്കൻ ബൗളർമാർക്ക് അമ്പയറിന് മുന്നിൽ ഒന്ന് ഉറക്കെ ഒച്ചവെക്കാൻപോലും കഴിയാത്ത രീതിയിൽ റൺസ് നേടിയ ഇരുവരും 11 ഓവറിൽ ടീം സ്കോർ 100 കടത്തി. തൊട്ടുപുറകെ പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറി നേരിട്ട 30ാം പന്തിൽ ഷഫാലി പൂർത്തിയാക്കി.
ഷഫാലിയുടെ വെടിക്കെട്ടിൽ ഒരുഘട്ടത്തിൽ കാഴ്ചക്കാരിയുടെ റോളിലായിരുന്നു സ്മൃതി. ടീം സ്കോർ 100 കടന്നതോടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മത്സരബുദ്ധിയോടെ സൂപ്പർ താരങ്ങൾ ബാറ്റ് വീശിയതോടെ പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ ഗാലറി ആവേശത്തിൽ പൊട്ടിത്തെറിച്ചു. 15.2 ഓവറിൽ സ്കോർ 162ൽ നിൽക്കെ ഷഫാലിയെ (79) നിമഷ മധുഷാനി നേരിട്ട് പിടികൂടിയതോടെയാണ് അപകടകരമായ കൂട്ടുകെട്ട് പൊളിഞ്ഞത്. 12 ഫോറുകളും ഒരു സിക്സുമാണ് ഷഫാലിയുടെ ബാറ്റിൽനിന്ന് പിറന്നത്. ഷഫാലി മടങ്ങിയതിന് തൊട്ടുപിന്നാലെ സ്മൃതിയെയും (80) ഇന്ത്യക്ക് നഷ്ടമായി. 48 പന്തിൽ മൂന്ന് സിക്സിന്റെയും 11 ഫോറിന്റെയും അകമ്പടിയോടെ സെഞ്ച്വറിയിലേക്ക് നീങ്ങിയ സ്മൃതിയെ മൽഷ ഷെഹാനിയുടെ പന്തിൽ ബാക്ക് വേഡ് സ്വകർ ലഗിൽ ഇമേഷ ധുലാനി പിടികൂടുകയായിരുന്നു.
ഇരുവരുടെയും അഭാവം തുടർന്ന് ക്രീസിൽ ഒന്നിച്ച റിച്ച ഘോഷും ക്യാപ്റ്റൻ ഹർമൻപ്രീതും ആരാധകരെ അറിയിച്ചില്ല. കവിഷ ദുൽഹരിയുടെ 19ാം ഓവർ മൂന്ന് സിക്സടക്കം 23 റൺസാണ് റിച്ചയും ഹർമനും ചേർന്ന് അടിച്ചെടുത്തത്. ഇതിൽ 22 ഉം റിച്ചയുടെ സംഭാവനയായിരുന്നു. 16 പന്തിൽ 40 റൺസുമായി റിച്ച ഘോഷും 10 പന്തിൽ 16 റൺസുമായി ഹർമൻപ്രീത് കൗറും പുറത്താകാതെനിന്നു.
