ബാറ്റിങ് തകർച്ചയിൽ ഡൽഹി; ആറാം വിക്കറ്റും വീണു, ഐ.പി.എല്ലിലെ റെക്കോർഡ് നാണക്കേട്



ന്യൂഡൽഹി : അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിന് ബാറ്റിങ് ദുരന്തം. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പൊരുതാൻ പോലുമാകാതെ അക്‌സർ പട്ടേലും സംഘവും കൂടാരം കയറുകയാണ്. അഞ്ചാം ഓവർ പൂർത്തിയാകുമ്പോൾ വെറും 9 റൺസിനിടെ ആറ് മുൻനിര വിക്കറ്റുകളാണ് ഡൽഹിക്ക് നഷ്ടമായത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ റൺസ് എന്ന നാണക്കേടും ഇതോടെ ഡൽഹിയുടെ പേരിലായി. സ്കോർ ബോർഡ് തുറക്കും മുൻപേ തുടങ്ങിയ തകർച്ചയിൽ ഡൽഹി ബാറ്റർമാർ ആർക്കും തന്നെ രണ്ടക്കം കടക്കാനായില്ല. സാഹിൽ പരാഖ് (0), കെ.എൽ. രാഹുൽ (1), നിതീഷ് റാണ (1), സമീർ റിസ്‌വി (0), ട്രിസ്റ്റൻ സ്റ്റബ്സ് (5), ക്യാപ്റ്റൻ അക്‌സർ പട്ടേൽ (0) എന്നിങ്ങനെയാണ് പുറത്തായവരുടെ സ്കോറുകൾ.

മൂന്ന് വിക്കറ്റുകൾ വീതം പങ്കിട്ടെടുത്ത ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറുമാണ് ഡൽഹിയുടെ നടുവൊടിച്ചത്. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ രജത് പാട്ടിദാർ ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബെംഗളൂരു ബൗളർമാർ കാഴ്ചവെച്ചത്. നിലവിൽ ഡേവിഡ് മില്ലറും അഭിഷേക് പോറലുമാണ് ക്രീസിൽ. പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിലാണ് ഡൽഹി ഇത്തരമൊരു തകർച്ച നേരിടുന്നത്.



© Madhyamam