
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ് – തൃശ്ശൂർ ടൈറ്റൻസ് മത്സരത്തിന് ശേഷമാണ് കാണികൾക്ക് ആവേശമായി ‘യൂണിവേഴ്സ് ബോസ്’ നേരിട്ട് മൈതാനത്തിറങ്ങിയത്.
മത്സരശേഷം ആരാധകർക്ക് വേണ്ടി ബാറ്റ് കയ്യിലെടുത്ത ഗെയ്ൽ ഗ്രീൻഫീൽഡിൽ സിക്സർ മഴ പെയ്യിച്ചു. മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവൽ, തൃശ്ശൂർ ടൈറ്റൻസിന്റെ യുവതാരം മുഹമ്മദ് ഇനാൻ എന്നിവരാണ് ഗെയിലിന് പന്തെറിയാൻ എത്തിയത്. ഇവർ എറിഞ്ഞ പന്തുകളെല്ലാം ഗെയ്ൽ അനായാസം ബൗണ്ടറി കടത്തി. ഗെയ്ൽ ഓരോ സിക്സ് അടിക്കുമ്പോഴും ഗ്യാലറിയിൽ വൻ ഹർഷാരവമാണ് ഉയർന്നത്.പിന്നീട് ബാറ്റ് വീശാൻ ശ്രീശാന്തും ഇറങ്ങി. ശ്രീശാന്തിനെതിരെ സാക്ഷാൽ ക്രിസ് ഗെയ്ൽ തന്നെ പന്തെറിഞ്ഞത് കാണികൾക്ക് ഇരട്ടിമധുരമായി. തുടർന്ന് വീണ്ടും ബാറ്റ് എടുത്ത ഗെയ്ൽ സ്റ്റേഡിയത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
വെടിക്കെട്ട് ബാറ്റിംഗിന് പുറമെ തന്റെ കിടിലൻ നർമ്മബോധം കൊണ്ടും ഗെയ്ൽ ആരാധകരുടെ മനംകവർന്നു. ശ്രീശാന്തിന്റെ ശിക്ഷണത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ആക്ഷൻ അനുകരിച്ച ഗെയ്ൽ, സദസ്സിനെ നോക്കി “എന്താ മോനെ ദിനേശാ…” എന്ന് പറഞ്ഞത് ഗ്യാലറിയിൽ ചിരിപ്പൂരമൊരുക്കി. കാണികളോട് അദ്ദേഹം മലയാളത്തിൽ സംസാരിക്കുകയും അവരിലൊരാളായി ഇടപഴകുകയും ചെയ്തു.
ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി വിനോദ് എസ്. കുമാർ ക്രിസ് ഗെയിലിനെ ആദരിച്ചു. കളിക്കളത്തിലെ ഗൗരവങ്ങൾ മാറ്റിവെച്ച് തങ്ങളുടെ പ്രിയതാരം ഗ്രീൻഫീൽഡിൽ നിറഞ്ഞാടിയത് കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് പകരം വെക്കാനില്ലാത്ത ഒരു നവ്യാനുഭവമായി മാറി.
