കൗമാര താരങ്ങൾക്ക് ബമ്പർ; ഏഴരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ



മുംബൈ: ഐ.സി.സി അണ്ടർ-19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 7.5 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറി ലോകകപ്പ് നേടിയ യുവതാരങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ദേവാജിത് സൈകിയ പ്രതികരിച്ചത്. ടീമിന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി 7.5 കോടി രൂപയുടെ ക്യാഷ് പ്രൈസ് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 80 പന്തിൽ 15 വീതം ഫോറും സിക്സറുകളും അടക്കം 175 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. ക്യാപ്റ്റൻ ആയുഷ് മാത്രെ (53), അഭിഗ്യാൻ കുണ്ടു (40) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. 412 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 40.2 ഓവറിൽ 311 റൺസെടുക്കാനേ സാധിച്ചുള്ളൂ. കാലേബ് ഫാൽക്കണർ (115) സെഞ്ചുറി നേടിയെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ അത് മതിയാകുമായിരുന്നില്ല.

2000, 2008, 2012, 2018, 2022 വർഷങ്ങൾക്ക് ശേഷം ഇന്ത്യ നേടുന്ന ആറാം അണ്ടർ-19 ലോകകപ്പ് കിരീടമാണിത്. ഒരു യൂത്ത് ഏകദിന ഫൈനലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (31 എണ്ണം) എന്ന റെക്കോർഡും ഇന്ത്യ ഈ മത്സരത്തിലൂടെ സ്വന്തമാക്കി. ഇന്ത്യൻ ടീമിന്റെ ഉജ്ജ്വല വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. യുവതാരങ്ങളുടെ നേട്ടം രാജ്യത്തെ മറ്റു കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും ടൂർണമെന്റിലുടനീളം ടീം അസാമാന്യമായ കഴിവും പ്രകടനവുമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.



© Madhyamam