
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് ഒരുക്കിയ പ്രത്യേക വിരുന്നിലെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ സംസാരം തുടങ്ങുന്നതിനു മുമ്പായി ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ (പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ) എന്ന് ചൊല്ലുന്നതാണ് വിഡിയോയിലുള്ളത്.
വിരുന്നിൽ സംസാരിക്കവെ അഫ്ഗാൻ താരങ്ങളെ പ്രശംസിച്ച വിക്കറ്റ് കീപ്പർ ഐ.പി.എല്ലിൽ ഒരുമിച്ച് കളിക്കുന്നതിനാൽ ഇരുടീമിലെയും താരങ്ങൾ തമ്മിൽ ആത്മബന്ധമുണ്ടെന്നും വ്യക്തമാക്കി. കളിക്കളത്തിനകത്തും പുറത്തുമുള്ള അഫ്ഗാൻ താരങ്ങളുടെ നിലവാരത്തെ കുറിച്ചും കിഷൻ സംസാരിച്ചു. “അവർക്കെതിരെ കളിക്കുന്നത് എപ്പോഴും ആസ്വാദ്യകരമാണ്. കാരണം, ഞങ്ങളിൽ പലരും ഐ.പി.എല്ലിൽ ഒന്നിച്ച് കളിച്ചിട്ടുണ്ട്. അവർ എത്രമാത്രം മികച്ച മനുഷ്യരാണെന്ന് ഞങ്ങൾക്ക് അറിയാം.” കിഷൻ അഭിപ്രായപ്പെട്ടു.
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിൽ കളിച്ചപ്പോൾ അഫ്ഗാൻ സൂപ്പർ താരം മുഹമ്മദ് നബി തന്റെ ബാറ്റിങ് മെച്ചപ്പെടുത്താൻ സഹായിച്ചിരുന്നുവെന്ന് കിഷൻ വെളിപ്പെടുത്തി. അഫ്ഗാൻ താരങ്ങൾക്കൊപ്പം കളിക്കുമ്പോൾ എപ്പോഴും എന്തെങ്കിലുമൊക്കെ നമ്മുക്ക് പഠിക്കാൻ സാധിക്കും. വ്യത്യസ്ത ബൗളർമാരെ നേരിടുമ്പോൾ പാലിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും പ്ലാനിങ്ങുകളെക്കുറിച്ചും നബി വിലയേറിയ അറിവുകൾ നൽകിയിരുന്നതായും താരം കൂട്ടിച്ചേർത്തു. “പോരാട്ടവീര്യം ദൃഢനിശ്ചയവുമാണ് അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ മുഖമുദ്ര. ഓരോ മത്സരത്തിലും ഉയർന്ന നിലവാരത്തിൽ കളിക്കാനും വിക്കറ്റുകൾ വീഴ്ത്താനുമുള്ള ആവേശം അവരിലുണ്ടാകും.”
സിവിൽ സർവിസ് വിദ്യാർഥികൾക്കായി പങ്കുവെച്ച വിഡിയോയിൽ ഇസ്‌ലാമിക പദങ്ങളും അഭിവാദ്യങ്ങളും ഉപയോഗിച്ചെന്ന പരാതിയിൽ പശ്ചിമ ബംഗാൾ ഐപിഎസ് ഉദ്യോഗസ്ഥയായ ബുഷ്റ ബാനോയെ സ്ഥലം മാറ്റിയത് വലിയ വിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് ഇഷാൻ കിഷന്‍റെ വിഡിയോ പുറത്തുവരുന്നത്. വിഡിയോയുടെ തുടക്കത്തിലും അവസാനത്തിലുമായി അവർ ‘അസലാമു അലൈക്കും’, ‘ഇൻഷാ അല്ലാഹ്’, തുടങ്ങിയ ‘ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ’ എന്നർഥം വരുന്ന ഇസ്‌ലാമിക അഭിവാദ്യങ്ങളും പദങ്ങളും ഉപയോഗിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
അതേസമയം, ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള മൂന്നാം ട്വൻ്റി20 ഡൽഹി അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇന്നത്തെ പ്ലേയിങ് ഇലവനിൽ പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. രണ്ടുമാസം മുമ്പ് ഇംഗ്ലണ്ടിൽ അരങ്ങേറ്റം കുറിച്ച കൗമാര ഓപണർ വൈഭവ് സൂര്യവംശി സ്വന്തം മണ്ണിൽ ആദ്യ മത്സരത്തിന് ഇറങ്ങുമോ എന്നതിലാണ് പ്രധാന ആകാംക്ഷ. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിൽ അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് 15കാരൻ വൈഭവിന് സ്വന്തമാകും. താരത്തിന് അവസരം നൽകിയാൽ അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ഒരാൾ ബെഞ്ചിലിരിക്കും.
