ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് ഫൈനലിൽ; ബംഗ്ലാദേശിനെ 40 റൺസിന് തോൽപിച്ചു



ദുബൈ: വനിത ഏഷ്യ കപ്പ് ട്വന്റ20 ഫൈനലിൽ കടന്ന് ഇന്ത്യ. സെമിഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിനാണ് ഇന്ത്യ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റുമായി ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുമായി നന്ദനി ശർമ്മയും ബംഗ്ലാദേശിനെ വീഴ്ത്തുന്നതിൽ നിർണ്ണായകമായി.

40 പന്തിൽ 64 റൺസെടുത്ത് ഓപണർ ഷഫാലി വർമ ഇന്ത്യയുടെ ടോപ് സ്കോററായി. നായിക ഹർമൻപ്രീത് കൗർ 28 പന്തിൽ 24 റൺസുമായി പുറത്താവാതെനിന്നു. രണ്ടാം ഓവർ പൂർത്തിയാകവെ ഓപണർ സ്മൃതി മന്ദാനയെ സുൽത്താൻ ഖാത്തൂൻ പുറത്താക്കി. തുടർന്ന്, രണ്ടാം വിക്കറ്റിൽ ഷഫാലിയും പ്രതിക റാവലും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 50 റൺസ് പിറന്നു. 24 പന്തിൽ 20 റൺസ് ചേർത്ത പ്രതികയെ പത്താം ഓവറിൽ റബേയ ഖാനും മടക്കി. സ്കോർ രണ്ടിന് 59. ഷഫാലിയുടെ പോരാട്ടത്തിന് 14ാം ഓവറിൽ ഖാത്തൂൻ അന്ത്യമിട്ടു.

ഏഴ് ഫോറും മൂന്ന് സിക്സുമടങ്ങിയതായിരുന്നു പ്രകടനം. 16 പന്തിൽ 21 റൺസടിച്ച റിച്ച ഘോഷിനെ നാഹിദ അക്തർ പറഞ്ഞുവിട്ടതോടെ നാലിന് 128. ആറ് പന്തിൽ 13 റൺസെടുത്ത ദീപ്തി ശർമ 20ാം ഓവറിൽ മഅ്റൂഫ അക്തറിന് വിക്കറ്റ് സമ്മാനിച്ചു.



© Madhyamam