സൂപ്പർ സൺഡേ! ഐ.പി.എല്ലിൽ ഇന്ന് കിരീടപ്പോര്; റോയൽ ചലഞ്ചേഴ്സ് ബംഗളൂരു x ഗുജറാത്ത് ടൈറ്റൻസ്



അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) രണ്ടാം കിരീടം തേടി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഇന്നിറങ്ങുന്നു. കഴിഞ്ഞവർഷം കന്നിക്കിരീടം സ്വന്തമാക്കിയ ബംഗളൂരു അത് നിലനിർത്താനാണ് ഇറങ്ങുന്നതെങ്കിൽ 2002ൽ തങ്ങളുടെ ആദ്യ സീസണിൽ നേടിയ കിരീടനേട്ടം ആവർത്തിക്കാനാണ് ടൈറ്റൻസിന്റെ പുറപ്പാട്. രണ്ട് ഇന്ത്യൻ നായകരുടെ കീഴിലിറങ്ങുന്ന ടീമുകളിൽ ആർക്കായിരിക്കും കപ്പുയർത്താനുള്ള അവസരം? ശുഭ്മൻ ഗില്ലിന്റെ ടൈറ്റൻസിനോ രജത് പാട്ടീദാറിന്റെ റോയൽ ചലഞ്ചേഴ്സിനോ?

ലീഗ് ഘട്ടത്തിൽ മുന്നിലെത്തിയ രണ്ട് ടീമുകൾ തമ്മിൽ തന്നെയാണ് കലാശപ്പോരാട്ടം. ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ തോൽപിച്ചാണ് ബംഗളൂരു ഫൈനലുറപ്പിച്ചതെങ്കിൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ മറികടന്നായിരുന്നു ടൈറ്റൻസിന്റെ ഫൈനൽ പ്രവേശം. സീസണിൽ ഇരുടീമുകളും മൂന്നുവട്ടം ഏറ്റുമുട്ടിയപ്പോൾ രണ്ട് ജയം ബംഗളൂരുവിനൊപ്പമായിരുന്നു. ഒരു തവണ ഗുജറാത്ത് ജയിച്ചു.

കോഹ്‍ലി Vs റബാദ

ഫൈനലിന്റെ ഗതി നിർണയിക്കുന്ന പോരാട്ടങ്ങളിൽ പ്രധാനം ബംഗളൂരുവിന്റെ വിരാട് കോഹ്‍ലിയും ഗുജറാത്തിന്റെ കാഗിസോ റബാദിയും തമ്മിലുള്ളതാവും. മികച്ച ഫോമിൽ കളിക്കുന്ന രണ്ടു പേരും ഏറെ പരിചയസമ്പന്നരുമാണ്. ബംഗളൂരുവിന്റെ ടോപ്സ്കോററാണ് കോഹ്‍ലി. റബാദയാവട്ടെ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പനും. റബാദക്കൊപ്പം മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ജാസൺ ഹോൾഡറും ചേരുന്നതോടെ ബംഗളൂരുവിന്റെ ഹൈ റിസ്ക് അഗ്രസിവ് ബാറ്റർമാരും ഗുജറാത്തിന്റെ പേസ് ബൗളർമാരും തമ്മിലുള്ള പോരാട്ടം കനക്കും. സ്പിന്നർ റാഷിദ് ഖാന്റെ പിന്തുണയും ഇവർക്കുണ്ടാവും. പാട്ടീദാറും ദേവ്ദത്ത് പടിക്കലും ടിം ഡേവിഡുമടങ്ങുന്ന ബാറ്റിങ് നിരക്ക് കരുത്തേകാൻ വെങ്കിടേഷ് അയ്യരുടെ ഫോമുമുണ്ട്. ഒന്നാം ക്വാളിഫയറിൽ ബംഗളൂരു ബാറ്റർമാർക്കായിരുന്നു മേൽക്കൈ. ഇന്ന് ആർക്കാവും മുൻതൂക്കം?

ഭുവനേശ്വർ Vs ഗിൽ

ഇത്തവണത്തെ ഐ.പി.എലിൽ അപാരമായ കൃത്യതയോടെ പുതിയ പന്ത് ചലിപ്പിക്കുന്ന ഭുവനേശ്വർ കുമാർ ആണ് ബംഗളൂരു ബൗളിങ്ങിന്റെ കുന്തമുന. മറുവശത്ത് ശുഭ്മൻ ഗില്ലും സായ് സുദർശനുമടങ്ങുന്ന ഓപണിങ് ജോടി ഗംഭീര ഫോമിലാണ്. ഇരുവരും 700 റൺസിലധികം സ്കോർ ചെയ്തുകഴിഞ്ഞു. ശേഷം വരുന്ന ജോസ് ബട്‍ലറുടെ അക്കൗണ്ടിലും 500ലേറെ റൺസുണ്ട്.

ഭുവനേശ്വറിനൊപ്പം ജോഷ് ഹാസൽവുഡും ചേരുന്നതോടെ ബംഗളൂരുവിന്റെ ന്യൂബാൾ ബൗളിങ് മികവുറ്റതാണ്. മധ്യ ഓവറുകളിൽ റാസിഖ് സലാമിന്റെ മികച്ച ബൗളിങ്ങാണ് സീസണിൽ ബംഗളൂരുവിന്റെ മറ്റൊരു പ്ലസ് പോയന്റ്. ക്രുനാൽ പാണ്ഡ്യയുടെ ഇടംകൈ സ്പിന്നും കൂടി ചേരുന്നതോടെ ബൗളിങ് ഭദ്രം. മധ്യനിര ബാറ്റിങ്ങിന്റെ കരുത്തില്ലായ്മയാണ് ഗുജറാത്തിന്റെ ദൗർബല്യം.

സാധ്യത ടീം

ബംഗളൂരു: വിരാട് കോഹ്‍ലി, വെങ്കിടേഷ് അയ്യർ, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ജിതേഷ് ശർമ, ഭുവനേശ്വർ കുമാർ, റാസിഖ് സലാം, ജോഷ് ഹാസൽവുഡ്, ജേക്കബ് ഡഫി.

ഗുജറാത്ത്: ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ലർ, വാഷിങ്ടൺ സുന്ദർ, നിഷാന്ത് സിന്ധു, ജാസൺ ഹോൾഡർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, കാഗിസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.



© Madhyamam