
ലഖ്നോ: ലഖ്നോ സൂപ്പർ ജയന്‍റ്സ് ടീമിന്‍റെ നായക സ്ഥാനം രാജിവെച്ച് ഋഷഭ് പന്ത്. ഐ.പി.എല്ലിൽ ടീം പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെയാണ് പന്തിന്‍റെ രാജി. 28 മത്സരങ്ങളിൽ ടീമിനെ നയിച്ചെങ്കിലും 10 മത്സരങ്ങളിൽ മാത്രമാണ് ജയിക്കാനായത്. സീസണിൽ ബാറ്റിങ്ങിലും താരം നിരാശപ്പെടുത്തി.
ലഖ്നോ മാനേജ്മെന്‍റ് പത്രക്കുറിപ്പിലൂടെയാണ് പന്തിന്‍റെ രാജി വിവരം പുറത്തുവിട്ടത്. ടീമിന്‍റെ നായക ചുമതലയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് പന്ത് ആവശ്യപ്പെട്ടതായും താരത്തിന്‍റെ അഭ്യർഥന അടിയന്തരമായി അംഗീകരിച്ചതായും എൽ.എസ്.ജി പ്രസ്താവനയിൽ അറിയിച്ചു. 2025ലെ ഐ.പി.എൽ സീസണിന് മുന്നോടിയായി നടന്ന ലേലത്തിൽ റെക്കോഡ് തുകക്കാണ് പന്ത് ടീമിലെത്തിയത്. ഡൽഹി കാപിറ്റൽസിൽ എട്ട് സീസണുകൾ കളിച്ച ശേഷമാണ് പന്ത് ലഖ്നോവിലെത്തുന്നത്. അധികം വൈകാതെ ടീമിന്‍റെ ക്യാപ്റ്റൻ പദവിയിലെത്തി. ലഖ്നോ ക്യാപ്റ്റനായിരുന്ന കെ.എൽ. രാഹുൽ ഡൽഹി കാപിറ്റൽസിലേക്ക് മാറി.
ഐ.പി.എൽ സീസണിൽ 14 മത്സരങ്ങളിൽനിന്ന് നാലു മത്സരങ്ങൾ മാത്രം ജയിച്ച ലഖ്നോ എട്ടു പോയന്‍റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാറ്റർ എന്ന നിലയിലുള്ള പന്തിന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. 14 മത്സരങ്ങളിൽനിന്ന് 138.05 സ്‌ട്രൈക്ക് റേറ്റിൽ 312 റൺസ് മാത്രമാണ് സമ്പാദ്യം. ഇത്തരം തീരുമാനങ്ങൾ ഒരിക്കലും എളുപ്പമല്ലെന്ന് എൽ.എസ്.ജി ക്രിക്കറ്റ് ഡയറക്ടർ ടോം മൂഡി പ്രതികരിച്ചു.
‘ക്യാപ്റ്റനെന്ന നിലയിൽ ഋഷഭ് ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുവന്ന എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങളുടെ ശ്രദ്ധ ഇപ്പോൾ കൂട്ടായ പ്രവർത്തനത്തിലാണ് –മികച്ച നിലവാരത്തിൽ ടീമിനെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം’ -മൂഡി പ്രസ്താവനയിൽ അറിയിച്ചു.
