
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 163 റൺസെടുത്തു. തകർച്ചയോടെ തുടങ്ങിയ പഞ്ചാബിനെ സൂര്യൻഷ് ഷെഡ്ഗെയുടെ (57) അർധസെഞ്ചുറിയാണ് കരകയറ്റിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ജേസൺ ഹോൾഡറാണ് പഞ്ചാബ് നിരയെ വിറപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം പാളി. ഓപ്പണർ പ്രിയാൻഷ് ആര്യ (2), പ്രഭ്സിമ്രാൻ സിങ് (12) എന്നിവർ നിരാശപ്പെടുത്തി. കൂപ്പർ കനോലിയും നേഹൽ വധേരയും റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ പഞ്ചാബ് പ്രതിസന്ധിയിലായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സൂര്യൻഷ് ഷെഡ്ഗെയും മാർക്കസ് സ്റ്റോയിനിസും (40) ചേർന്നാണ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 29 പന്തിൽ നിന്നാണ് ഷെഡ്ഗെ 57 റൺസെടുത്തത്. അവസാന ഓവറുകളിൽ മാർക്കോ യാൻസൻ (20) നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 160 കടത്തിയത്.
ഗുജറാത്തിന് വേണ്ടി ജേസൺ ഹോൾഡർ നാലോവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് പിഴുതത്. മുഹമ്മദ് സിറാജ്, കഗിസോ റബാഡ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.
