ചെൽസി ഇടക്കാല പരിശീലകനായി ആദ്യ ഹോം മത്സരം: വികാരഭരിതനായി കലും മക്‌ഫാർലെയ്ൻ


സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പരിശീലകനായി അരങ്ങേറ്റം കുറിക്കാൻ കാലം മക്ഫാർലെയ്ൻ: ചെൽസി തിങ്കളാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും

കെയർടേക്കർ ഹെഡ് കോച്ചെന്ന നിലയിൽ രണ്ട് മത്സരങ്ങളിൽ ടീമിനെ നയിച്ചതിന് ശേഷവും, എഫ്എ കപ്പ് സെമിഫൈനലിൽ ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയതിന് ശേഷവും, ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കാലം മക്ഫാർലെയ്ൻ ആദ്യമായി പരിശീലകനായി ചുമതലയേൽക്കുന്നു. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ ചെൽസി നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും.

“ഞാൻ ഇതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” മത്സരത്തിന് മുന്നോടിയായി ഇടക്കാല പരിശീലകൻ പറഞ്ഞു. “നോട്ടിംഗ്ഹാം ഫോറസ്റ്റ് മികച്ചൊരു ടീമായതിനാൽ അതീവ കടുപ്പമേറിയ മത്സരമായിരിക്കും ഇത്. ഞങ്ങൾ നന്നായി തയ്യാറെടുക്കും, സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു മത്സരത്തിൽ ടീമിനെ നയിക്കാൻ കഴിയുന്നത് വലിയൊരു ബഹുമതിയാണ്.”

“നേരത്തെ ബാക്ക്‌റൂം സ്റ്റാഫിന്റെ ഭാഗമായി ഞാൻ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ മത്സരങ്ങളിൽ പങ്കാളിയായിട്ടുണ്ട്. എന്നാൽ ടീമിനെ നയിക്കുമ്പോൾ അതൊരു വ്യത്യസ്ത അനുഭവമായിരിക്കും. ചെൽസി ആരാധകർക്ക് മുന്നിൽ ടീമിനെ നയിക്കാൻ കഴിയുന്നത് വലിയ ബഹുമതിയാണ്. വെംബ്ലിയിൽ പ്രകടിപ്പിച്ച അതേ നിലവാരത്തിലുള്ള പ്രകടനം തന്നെയാകും ഞങ്ങൾ ഇവിടെയും ലക്ഷ്യമിടുന്നത്.”

“ഞങ്ങൾക്ക് ആരാധകരുടെ പിന്തുണ ആവശ്യമാണ്. ക്ലബ്ബിന് വേണ്ടി മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കപ്പ് ഫൈനൽ വരാനിരിക്കുന്നതേയുള്ളൂ, കൂടാതെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും ഇപ്പോഴും അവസരമുണ്ട്. മികച്ച ഊർജ്ജത്തോടെ ആരാധകർ ടീമിന് പിന്നിൽ അണിനിരക്കണം.”

“ഓരോ മത്സരവും ജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. പരമാവധി മത്സരങ്ങൾ വിജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം വ്യക്തമാക്കി.

© Madhyamam