ആഴ്‌സണൽ വിട്ടതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മെസ്യൂട്ട് ഓസിൽ


തന്റെ ആഴ്സണൽ വിടാനുള്ള കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മുൻ താരം മെസ്യൂട്ട് ഓസിൽ. ഉയിഗുർ മുസ്ലീങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ക്ലബ് തനിക്കുമുന്നിൽ വാതിലുകൾ അടച്ചുവെന്ന് ഓസിൽ ആരോപിച്ചു. ഈ ആഴ്ച നടന്ന ‘ലീഡർഷിപ്പ് ഇൻ ദി ഏജ് ഓഫ് കൺഫ്യൂഷൻ’ ഉച്ചകോടിക്കിടെയാണ് മുൻ പ്ലേമേക്കർ ഇക്കാര്യം വ്യക്തമാക്കിയത്. 2019-ൽ ചൈനയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് താൻ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ക്ലബിൽ നിന്ന് പുറത്താക്കപ്പെടാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

എമിറേറ്റ്സ് സ്റ്റേഡിയത്തിലെ തന്റെ അവസാന മാസങ്ങളെക്കുറിച്ച് സംസാരിക്കവെ, “അവർ എന്നെ കൂടുതൽ കളിക്കാൻ അനുവദിച്ചില്ല” എന്ന് ഓസിൽ വെളിപ്പെടുത്തി. അക്കാലത്ത് ആഴ്സണൽ ഔദ്യോഗികമായി രാഷ്ട്രീയ വിഷയങ്ങളിൽ നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും, ഈ സംഭവം വ്യക്തിപരമായ തിരിച്ചടിയാണെന്ന് ഓസിൽ വിശ്വസിക്കുന്നു. എട്ടുമാസത്തോളം തനിച്ച് പരിശീലനം നടത്താൻ അദ്ദേഹം നിർബന്ധിതനായി. തുടർന്ന് 2021-ന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ കരാർ ക്ലബ് റദ്ദാക്കുകയായിരുന്നു.

ആഴ്സണലിനായി 184 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും 57 അസിസ്റ്റുകളും ഓസിൽ സ്വന്തമാക്കിയിട്ടുണ്ട്.

© Madhyamam