റയൽ മാഡ്രിഡ് താരം എഡ്വാർഡോ കമാവിങ്കയുടെ ഈ സീസൺ ട്രോഫികളൊന്നുമില്ലാതെയാണ് അവസാനിച്ചത്. ബയേൺ മ്യൂണിക്കിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതുമുതൽ മോശം ഫോമിലൂടെ കടന്നുപോകുന്ന താരത്തെ പരിശീലകൻ അൽവാരോ അർബെലോ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. മഞ്ഞക്കാർഡ് ലഭിച്ചതിന് ശേഷം കളി വൈകിപ്പിച്ചത് ടീമിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളെ ഇല്ലാതാക്കിയതായി വിമർശനമുയർന്നിരുന്നു.
മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം, കമാവിങ്കയുടെ പ്രകടനങ്ങൾ ടീമിനെ നിരാശപ്പെടുത്തുന്നത് തുടരുകയാണ്. ബെറ്റിസിനെതിരായ മത്സരത്തിലെ താരത്തിന്റെ പ്രകടനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. നിലവിൽ ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ട കമാവിങ്കയ്ക്ക് പകരമായി ടീമിൽ ഇടംനേടിയത് പിറ്റാർക്കാണ്. ഷൗമേനി ടീമിലില്ലാത്ത സാഹചര്യം ഉണ്ടായിട്ടും കമാവിങ്കയ്ക്ക് പകരക്കാരനായി പിറ്റാർക്കിനെയാണ് മാനേജ്‌മെന്റ് പരിഗണിച്ചത്.
ജിറോണയ്‌ക്കെതിരായ മത്സരത്തിന് മുൻപ് കമാവിങ്കയെ പിന്തുണച്ച് അർബെലോ പരസ്യമായി രംഗത്തെത്തിയിരുന്നു. “എന്റെ കീഴിൽ കമാവിങ്ക ധാരാളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ ഒരു പ്രധാനപ്പെട്ട കളിക്കാരനായാണ് കാണുന്നത്,” എന്നായിരുന്നു അർബെലോയുടെ വാക്കുകൾ. എന്നാൽ, ടീമിന്റെ മോശം പ്രകടനവും ബയേൺ മ്യൂണിക്ക് മത്സരത്തിന് ശേഷമുള്ള ആത്മവിശ്വാസക്കുറവും താരത്തിന് തിരിച്ചടിയായി. ആരാധകരിൽ നിന്നുള്ള പ്രതിഷേധവും താരത്തിന് നേരെ ഉയരുന്നുണ്ട്.
2029 വരെ റയൽ മാഡ്രിഡുമായി കരാറുള്ള കമാവിങ്ക, ഈ വേനൽക്കാലത്ത് ക്ലബ് വിടില്ലെന്ന നിലപാടിലാണ്. ഫ്രഞ്ച് ദേശീയ ടീമിലെ തന്റെ സ്ഥാനം തിരിച്ചുപിടിക്കാനാണ് താരം ലക്ഷ്യമിടുന്നത്. നിലവിൽ ഫ്രഞ്ച് ടീമിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം താരത്തിനില്ല. ബ്രസീലിനും കൊളംബിയക്കുമെതിരായ മത്സരങ്ങളിൽ പകരക്കാരനായി മാത്രമാണ് താരം കളിച്ചത്. റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറയുന്നത് ദേശീയ ടീമിലേക്കുള്ള മടങ്ങി വരവിന് ഭീഷണിയാകുമെന്ന് ഉറപ്പാണ്.
