പരിക്കിൽ നിന്ന് തിരിച്ചുവരവിന് തയ്യാറെടുത്ത് ആൻഡ്രിയാസ് ക്രിസ്റ്റൻസൺ; ബാഴ്സലോണയ്ക്ക് ആശ്വാസം
നീണ്ട ഇടവേളയ്ക്ക് ശേഷം ബാഴ്സലോണയുടെ പ്രതിരോധ നിര താരം ആൻഡ്രിയാസ് ക്രിസ്റ്റൻസൺ മൈതാനത്തേക്ക് മടങ്ങിയെത്തുന്നു. എസിഎൽ (ACL) ഇഞ്ചുറിയെത്തുടർന്ന് ചികിത്സയിലായിരുന്ന താരം ഇപ്പോൾ തന്റെ തിരിച്ചുവരവിന്റെ അവസാന ഘട്ടത്തിലാണ്.
ഡിസംബറിലാണ് ക്രിസ്റ്റൻസണ്‍ പരിക്കേറ്റത്. മൂന്ന് മുതൽ നാല് മാസം വരെ വിശ്രമം വേണ്ടിവരുമെന്നാണ് ആദ്യം കരുതിയിരുന്നത്. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ താരം മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും, കൂടുതൽ പുനരധിവാസം ആവശ്യമായി വന്നതോടെ തിരിച്ചുവരവ് മെയ് മാസത്തിലേക്ക് നീളുകയായിരുന്നു.
ഡാനിഷ് സെന്റർ-ബാക്കായ ക്രിസ്റ്റൻസൺ ഉടൻ തന്നെ ഗ്രൂപ്പ് പരിശീലനത്തിൽ പങ്കുചേരുമെന്നാണ് വിവരം. വരും ആഴ്ചയിൽ തന്നെ താരം ടീമിനൊപ്പം ചേരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ബാഴ്സലോണ മാനേജ്മെന്റ്.
സീസണിലെ നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന ബാഴ്സലോണയ്ക്ക് ക്രിസ്റ്റൻസന്റെ തിരിച്ചുവരവ് കരുത്താകും. നിലവിൽ ടീമിലെ മിക്ക താരങ്ങളും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ലമിൻ യമാൽ, റാഫിഞ്ഞ, മാർക്ക് ബെർണൽ എന്നിവർ മാത്രമാണ് ഇപ്പോൾ പുറത്തുള്ളത്.
റാഫിഞ്ഞയും ബെർണലും ഈ ആഴ്ച തന്നെ പരിശീലനത്തിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോർട്ടുകൾ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ക്രിസ്റ്റൻസന്റെ പരിക്ക് സങ്കീർണ്ണമായതിനാൽ, അദ്ദേഹം ഗ്രൂപ്പിൽ ചേർന്നതിന് ശേഷവും വളരെ ശ്രദ്ധയോടെ മാത്രമേ താരത്തെ ടീമിൽ ഉൾപ്പെടുത്തൂ എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.
