പ്രീമിയർ ലീഗിൽ ബ്രൈറ്റണുമായുള്ള നിർണ്ണായക മത്സരത്തിന് മുന്നോടിയായി ടീം നേരിടുന്ന സമ്മർദ്ദങ്ങൾക്കിടെ, കളികളിലെ നിർണ്ണായക നിമിഷങ്ങളിൽ വരുത്തുന്ന പിഴവുകളാണ് ചെൽസിയുടെ മോശം പ്രകടനത്തിന് കാരണമെന്ന് മുഖ്യ പരിശീലകൻ ലിയാം റോസെനിയർ വ്യക്തമാക്കി.
ടീമിന്റെ തയ്യാറെടുപ്പുകളും വിശകലനങ്ങളും കൃത്യമായി നടക്കുന്നുണ്ടെങ്കിലും, ചെറിയ പിഴവുകളും ശ്രദ്ധക്കുറവുമാണ് ഫലത്തെ സ്വാധീനിക്കുന്നതെന്ന് ബ്രൈറ്റൺ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ റോസെനിയർ പറഞ്ഞു.
“ഞങ്ങൾ ധാരാളം വിവരങ്ങൾ ശേഖരിക്കുകയും ഡാറ്റകൾ പരിശോധിക്കുകയും മത്സരങ്ങൾ വിശകലനം ചെയ്യുകയും ചെയ്യാറുണ്ട്. എന്നാൽ പല കാര്യങ്ങളും തീരുമാനിക്കപ്പെടുന്നത് കളിക്കളത്തിലെ നിർണ്ണായക നിമിഷങ്ങളിലാണ്,” അദ്ദേഹം പറഞ്ഞു.
“മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരം ഇതിന് ഉദാഹരണമാണ്. അവർക്ക് ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് മാത്രമാണുണ്ടായിരുന്നത്. നമ്മൾ പത്തുപേരായി ചുരുങ്ങിയപ്പോൾ പന്ത് നമ്മുടെ വലയിലായി. നിർണ്ണായക നിമിഷങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അത് ചെയ്യാതെ പോകുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്നു.”
“തെറ്റായ ഫലം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ പ്രതിരോധം ശക്തമാക്കാനും, ആദ്യ ഗോൾ നേടി ലീഡ് നിലനിർത്താനും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും,” റോസെനിയർ കൂട്ടിച്ചേർത്തു.
