വിറ്റിഞ്ഞയുടെ പരിക്ക്; ലിയോണിനെതിരായ റൊട്ടേഷന് പിന്നിലെ കാരണം വെളിപ്പെടുത്തി ലൂയിസ് എൻറിക്വെ


ലിയോണിനെതിരായ മത്സരത്തിനിടെ പിഎസ്ജി മിഡ്‌ഫീൽഡർ വിറ്റിഞ്ഞയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശങ്കയോടെ പരിശീലകൻ ലൂയിസ് എൻറിക്കെ. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ താരത്തെ പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“വിറ്റിഞ്ഞയെക്കുറിച്ച് കാര്യമായി ഒന്നും പറയാനില്ല. ഒരു അപകടകരമായ നീക്കത്തിന് ശേഷം താരത്തെ പിൻവലിക്കേണ്ടി വരുമ്പോൾ കാര്യങ്ങൾ സങ്കീർണ്ണമാണ്. നാളെ നടക്കുന്ന പരിശോധനാ ഫലങ്ങൾക്കായി നമ്മൾ കാത്തിരിക്കണം,” വാർത്താസമ്മേളനത്തിൽ ലൂയിസ് എൻറിക്കെ വ്യക്തമാക്കി.

ലിയോണിനെതിരായ മത്സരത്തിൽ ടീമിൽ വരുത്തിയ വലിയ മാറ്റങ്ങളെയും എൻറിക്കെ ന്യായീകരിച്ചു. തിരക്കേറിയ മത്സരക്രമമാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി: “റൊട്ടേഷൻ അഥവാ താരങ്ങളെ മാറി മാറി ഉപയോഗിക്കുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം.”

“27 ദിവസത്തിനുള്ളിൽ ഞങ്ങൾ ഒൻപത് മത്സരങ്ങൾ കളിക്കണം. എല്ലാ കളിക്കാരെയും ഉപയോഗപ്പെടുത്തി മാത്രമേ ഇതിനെ മറികടക്കാൻ സാധിക്കൂ. എന്തിനാണ് റൊട്ടേഷൻ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഫുട്ബോളിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറയേണ്ടി വരും,” അദ്ദേഹം പറഞ്ഞു.

ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഉൾപ്പെടെ നിർണ്ണായകമായ മത്സരങ്ങൾ വരാനിരിക്കെ, പിഎസ്ജിക്ക് ഏറെ തിരക്കേറിയ സമയമാണിത്. വരും ദിവസങ്ങളിൽ വിറ്റിഞ്ഞയുടെ ആരോഗ്യനില പരിശോധിച്ച് കൂടുതൽ വ്യക്തത വരുത്തും.

© Madhyamam