
ബെംഗളൂരു: ആവേശം അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഡേവിഡ് മില്ലറുടെ ഫിനിഷിംഗ് കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറ് വിക്കറ്റിന്റെ ആവേശജയം. ആർ.സി.ബി ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ജയത്തോടെ ആറ് പോയിന്റുമായി ഡൽഹി പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിച്ചപ്പോൾ, തോറ്റെങ്കിലും എട്ട് പോയിന്റുള്ള ആർസിബി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ, റൊമാരിയോ ഷെപ്പേർഡിനെ തുടർച്ചയായ രണ്ട് സിക്സറുകൾക്കും ഒരു ഫോറിനും പറത്തി മില്ലറാണ് ഡൽഹിക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. ട്രിസ്റ്റൻ സ്റ്റബ്സ് (60*), കെ.എൽ രാഹുൽ (57) എന്നിവരും ഡൽഹിക്കായി തിളങ്ങി.
ഫസ്റ്റ് ബാറ്റിംഗിൽ വിരാട് കോലിയും (19) ഫിൽ സാൾട്ടും (63) ചേർന്ന് 5 ഓവറിൽ 52 റൺസടിച്ച് ആർ.സി.ബിക്ക് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ മധ്യ ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഡൽഹി ആർ.സി.ബിയെ പിടിച്ചു കെട്ടി. അവസാന പത്തോവറിൽ വെറും 76 റൺസ് മാത്രമാണ് ആർ.സി.ബിക്ക് നേടാനായത്. ജിതേഷ് ശർമ (14), ക്രുനാൽ പാണ്ഡ്യ (12) എന്നിവരുടെ മെല്ലെപ്പോക്ക് സ്കോറിംഗിനെ ബാധിച്ചു. ഡൽഹിക്കായി കുൽദീപ് യാദവ്, അക്സർ പട്ടേൽ, ലുങ്കി എൻഗിഡി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ പാതും നിസങ്ക (1), കരുൺ നായർ (5), സമീർ റിസ്‌വി (2) എന്നിവരെ വീഴ്ത്തി ഭുവനേശ്വർ കുമാർ ആർസിബിക്ക് മേൽക്കൈ നൽകിയിരുന്നു. 18 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പതറിയ ഡൽഹിയെ കെ.എൽ. രാഹുലും (57), ട്രിസ്റ്റൻ സ്റ്റബ്സും (60*) ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. രാഹുൽ പുറത്തായ ശേഷം ക്രീസിലെത്തിയ അക്സർ പട്ടേൽ (26) പരിക്കേറ്റ് മടങ്ങിയത് ഡൽഹിക്ക് ആശങ്കയുണ്ടാക്കി. അവസാന മൂന്നോവറിൽ 37 റൺസായിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും റൺസ് വിട്ടുകൊടുക്കാൻ മടിച്ചതോടെ ആർസിബി വിജയം ഉറപ്പിച്ചു. റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ ഡേവിഡ് മില്ലർ (10 പന്തിൽ 22*) കളി മാറ്റിമറിച്ചു. മൂന്നാം പന്തും നാലാം പന്തും സിക്സറിന് പറത്തിയ മില്ലർ, അഞ്ചാം പന്തിൽ ഫോർ നേടി ഡൽഹിയെ വിജയവര കടത്തി.
