
ഗുവാഹത്തി: ഐ.പി.എൽ സീസണിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഒരേയൊരു ടീമാണ് രാജസ്ഥാൻ. നാലു മത്സരങ്ങളിൽനിന്ന് എട്ടു പോയന്‍റുമായി ഒന്നാം സ്ഥാനത്ത് വിജയക്കുതിപ്പ് തുടരുകയാണ്.
കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറു വിക്കറ്റിനാണ് രാജസ്ഥാൻ വീഴ്ത്തിയത്. എന്നാൽ, മത്സരത്തിനിടെ ഡഡ് ഔട്ടിലിരുന്ന് രാജസ്ഥാൻ ടീം മാനേജർ റോമി ഭിന്ദർ മൊബൈൽ ഫോൺ നോക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. സമീപത്തിരുന്ന് കൗമാര താരം വൈഭവ് സൂര്യവംശിയും ഭിന്ദറിന്‍റെ കൈയിലുള്ള ഫോണിലേക്ക് നോകുന്നുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ബംഗളൂരു ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 11 ഓവറിലാണ് സംഭവം.
വെടിക്കെട്ട് അർധ സെഞ്ച്വറി നേടി വൈഭവ് പുറത്തായതിനു പിന്നാലെയാണ് സംഭവം. എന്നാൽ, ഈ ദൃശ്യങ്ങൾ രാജസ്ഥാന് തന്നെ പണിയായി. ടീം മാനേജർ ഡഗ് ഔട്ടിലിരുന്ന് ഫോൺ ഉപയോഗിച്ചതിലൂടെ ഐ.പി.എൽ പെരുമറ്റച്ചട്ടം ലംഘിക്കുകയാണ് ചെയ്തത്. മത്സരത്തിനിടെ മൊബൈൽ ഫോണുകളോ മറ്റു ഇലക്ട്രോണിക് ആശയ ഉപകരണങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന് മാച്ച് ഓഫിഷ്യലുകൾക്കുമുള്ള മാർഗനിർദേശങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. ഡ്രസ്സിങ് റൂം, താരങ്ങൾക്ക് കളി കാണാനുള്ള സ്ഥലം, തേഡ് അമ്പയറുടെ മുറി, മാച്ച് നിയന്ത്രിക്കുന്ന റഫറിമാരുടെ റൂം, മാച്ച് ഓഫിഷ്യലുകൾ ഭക്ഷണം കഴിക്കുന്ന റൂം, ഡഗ്ഔട്ട് എന്നിവിടങ്ങളും ബി.സി.സി.ഐ അഴിമതി വിരുദ്ധ സുരക്ഷ മാനേജർ നിയന്ത്രണം ഏർപ്പെടുത്തുന്ന മറ്റു സ്ഥലങ്ങളിലുമാണ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കുള്ളത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക ടേബിളിൽ ടീം അനലിസ്റ്റിന് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് ഇളവുണ്ട്. കൂടാതെ, ഡ്രസ്സിങ് റൂമിൽ ടീം മനേജർക്ക് മാത്രം ഫോൺ ഉപയോഗിക്കാനാകും.
സ്റ്റേഡിയത്തിൽ എത്തിയാൽ ഓരോ ടീമിനും അനുവദിക്കുന്ന പ്രത്യേക വിശ്രമ മുറിയിൽ ഫോൺ ഓഫ് ചെയ്ത് സൂക്ഷിക്കണമെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. രാജസ്ഥാൻ ടീം മാനേജർ നടത്തിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. സമൂഹമാധ്യമങ്ങളിലടക്കം വിഷയം വലിയ ചർച്ചയായതോടെ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. വരുംദിവസങ്ങളിൽതന്നെ വിഷയത്തിൽ ഭിന്ദറിനെ ഐ.പി.എൽ ഭരണസമിതി വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. തുടർന്ന് പിഴ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ സ്വീകരിച്ചേക്കും.
പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെളിഞ്ഞിട്ടും ഐ.പി.എൽ അഴിമതി വിരുദ്ധ ഓഫിസർ എന്തുകൊണ്ട് ഇതുവരെ നടപടി എടുത്തില്ലെന്ന് മുൻ ചെയർമാൻ ലളിത് മോദി ചോദിച്ചു. ‘ഡഗ്ഔട്ടിൽ മൊബൈൽ ഫോൺ കൈയിൽ വെക്കുന്നതിന് വിലക്കുണ്ട്. ഇത് യഥാർഥത്തിൽ സംഭവിച്ചോ? സംഭവിച്ചിട്ടില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സംഭവിച്ചിട്ടുണ്ടെങ്കിൽ, ഐ.പി.എൽ ഭരണ സമിതി ഉടൻ നടപടി സ്വീകരിക്കണം’ -ലളിത് മോദി എക്സിൽ പോസ്റ്റ് ചെയ്തു.
