ലണ്ടൻ: പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം മുറുകവെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് അപ്രതീക്ഷിത തിരിച്ചടി. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബോൺമൗത്താണ് ആഴ്സണലിനെ മലർത്തിയടിച്ചത്. ജൂനിയർ ക്രൗപി (17), അലക്‌സ് സ്കോട്ട് (74) എന്നിവർ ബോൺമൗത്തിനായി വലകുലുക്കിയപ്പോൾ, പെനാൽറ്റിയിലൂടെ വിക്ടർ ഗ്യോകറസാണ് (35) ഗണ്ണേഴ്സിന്റെ ഏക ഗോൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആഴ്സണലിനെ സമ്മർദ്ദത്തിലാക്കുന്ന പ്രകടനമാണ് ബോൺമൗത്ത് പുറത്തെടുത്തത്. 17-ാം മിനിറ്റിൽ ക്രൗപിയിലൂടെ ലീഡെടുത്ത സന്ദർശകർ ആഴ്സണൽ ക്യാമ്പിനെ ഞെട്ടിച്ചു. എന്നാൽ 35-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ഗ്യോകറസ് ആഴ്സണലിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. രണ്ടാം പകുതിയിൽ വിജയത്തിനായി ഇരുടീമുകളും പൊരുതിയെങ്കിലും 74-ാം മിനിറ്റിൽ അലക്‌സ് സ്കോട്ടിലൂടെ ബോൺമൗത്ത് വിജയമുറപ്പിച്ചു. സമനിലയ്ക്കായി അവസാന നിമിഷങ്ങളിൽ ആഴ്സണൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ബോൺമൗത്ത് പ്രതിരോധം കോട്ടകെട്ടി കാത്തു.
ഈ തോൽവിയോടെ കിരീടപ്പോരാട്ടത്തിൽ ആഴ്സണലിന്റെ ലീഡ് കുറഞ്ഞു. നിലവിൽ 32 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള ആഴ്സണലാണ് പട്ടികയിൽ ഒന്നാമത്. എന്നാൽ രണ്ട് മത്സരങ്ങൾ കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 61 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. വരും ആഴ്ചകളിൽ സിറ്റി മത്സരങ്ങൾ വിജയിച്ചാൽ ആഴ്സണലിന്റെ ഒന്നാം സ്ഥാനം ഭീഷണിയിലാകും.
