ഐ.പി.എല്ലിൽനിന്ന് പിന്മാറി ബെൻ ഡക്കറ്റ്, ഡൽഹി ടീമിനോടും ആരാധകരോടും ക്ഷമ ചോദിച്ച് താരം; രണ്ടു വർഷം വിലക്ക്?



ഇംഗ്ലണ്ട് ബാറ്റർ ബെൻ ഡക്കറ്റ് 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് പിന്മാറി. ഐ.പി.എല്ലിന് പന്തെറിയാൻ മൂന്നു ദിവസം മാത്രമുള്ളപ്പോഴാണ് പിന്മാറാനുള്ള തന്റെ തീരുമാനം ഡക്കറ്റ് ചൊവ്വാഴ്ച ഡൽഹി കാപിറ്റൽസിനെ അറിയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഫോം വീണ്ടെടുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് താരത്തിന്റെ പിന്മാറ്റം.

ഐ.പി.എൽ ലേലത്തിൽ രണ്ടു കോടി രൂപക്കാണ് ഡക്കറ്റിനെ ഡൽഹി സ്വന്തമാക്കിയത്. കെ.എൽ. രാഹുലിനൊപ്പം ഈ സീസണിൽ ഡൽഹിയുടെ ഇന്നിങ്സ് ഓപൺ ചെയ്യുമെന്ന് കരുതിയ താരമായിരുന്നു അദ്ദേഹം. എന്നാൽ, സീസണിൽ പങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹം ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. പൊടുന്നനെയുള്ള ഈ പിന്മാറ്റം ഐ.പി.എല്ലിൽ 2029 പതിപ്പ് വരെ വിലക്കിന് കാരണമായേക്കാം. അടുത്ത രണ്ട് ലേലങ്ങളിൽ പങ്കെടുക്കാനോ 2027, 2028 ഐ.പി.എൽ സീസണുകളിൽ കളിക്കാനോ ഡക്കറ്റിന് സാധിക്കില്ല.

‘ഐ.പി.എല്ലിൽ നിന്ന് പിന്മാറാനുള്ള ഏറെ സങ്കടകരമായ തീരുമാനം ഞാൻ എടുത്തിരിക്കുകയാണ്. ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുക എന്നത് കുട്ടിക്കാലം മുതലുള്ള എന്റെ സ്വപ്നമാണ്. ഇംഗ്ലീഷ് ക്രിക്കറ്റിനായി എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് മുൻനിർത്തി, വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ശാരീരികമായും മാനസികമായും മികച്ച രീതിയിൽ സജ്ജമാകേണ്ടതുണ്ട്’ -ഡക്കറ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ വിശദീകരിച്ചു.

‘ഡൽഹി ടീമിലെ എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഈ ടീമിനുവേണ്ടി കളത്തിലിറങ്ങാൻ അവസരം ലഭിക്കുന്നതിൽ ഞാൻ ഏറെ ആവേശഭരിതനായിരുന്നു. ഒരു ടീം കെട്ടിപ്പടുക്കുന്നതിനായി ചെലവഴിക്കുന്ന സമയത്തെയും ആസൂത്രണത്തെയും ഞാൻ പൂർണമായി ബഹുമാനിക്കുന്നു. ഈ തീരുമാനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ എനിക്കേറെ ഖേദമുണ്ട്. ഡൽഹി കാപിറ്റൽസിലെ ആരാധകരോടും ഞാൻ ക്ഷമ ചോദിക്കുന്നു’.

അടുത്തിടെ നടന്ന ആഷസ് പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഐ.പി.എല്ലിൽ കളിക്കേണ്ടെന്ന ഡക്കറ്റിന്റെ തീരുമാനം. ആഷസിൽ 10 ഇന്നിങ്സുകളിൽ നിന്ന് 20.20 ശരാശരിയിൽ വെറും 202 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.



© Madhyamam