കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടരും. ആറാം മത്സരത്തിനിറങ്ങിയ മഞ്ഞപ്പട അഞ്ചാം തോൽവിയും ഏറ്റുവാങ്ങി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കളിയിൽ പഞ്ചാബ് എഫ്.സിയോട് ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം.
സമീർ സെൽജ്കോവിക് (7), ഒസുജി (18), നായകൻ ഡാനിയൽ റാമിറസ് (38) എന്നിവരാണ് ഗോൾ നേടിയത്. ഫല്ലു എൻഡിയെയിലൂടെ (64) ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസം. ഈ തോൽവിയോടെ ആറ് മത്സരങ്ങളിൽനിന്ന് ഒരു പോയന്റ് മാത്രമുള്ള ടീം പട്ടികയിൽ 13-ാം സ്ഥാനത്താണ്.
കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പൂട്ടിയ അതേ സംഘത്തെ തന്നെ പരിശീലകൻ ഡേവിഡ് കറ്റാല കൊച്ചിയിലും പരീക്ഷിച്ചു. മലയാളി താരങ്ങളായ മുഹമ്മദ് ഉവൈസ് പഞ്ചാബിന്റെ പ്രതിരോധത്തിലും മുഹമ്മദ് സുഹൈൽ മുന്നേറ്റത്തിലും അണിനിരന്നു. ആക്രമിച്ചു കളിച്ച പഞ്ചാബ്. ഏഴാം മിനിറ്റിൽത്തന്നെ ലക്ഷ്യം കണ്ടു. പന്തുമായി മുന്നേറിയ ലുഗ്ദിങ്ങിന്റെ കൃത്യമായ പാസ് ബോക്സിനകത്ത്. ബോസ്നിയൻ താരം സമീർ സെൽജ്കോവിക് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ വെട്ടിച്ച് വലയിലാക്കി.
തിരിച്ചടി നീക്കങ്ങൾ ഫലിച്ചതുമില്ല. 18ാം മിനിറ്റിൽ ബോക്സിന്റെ വലതുമൂലയിലേക്ക് സെൽജ്കോവികിന്റെ പാസ്. ഓടിയെത്തി നൈജീരിയൻ താരം ഒസുജിയുടെ നിലംപറ്റെ ഷോട്ട്. 38ാം മിനിറ്റിൽ വീണ്ടും പഞ്ചാബ്. മുന്നേറിയ മൻഗ്ലെൻതാംഗ് കിപ്ഗെന്നിന്റെ ബുള്ളറ്റ് ഷോട്ട് ബാറിൽ തട്ടിത്തെറിച്ചെങ്കിലും ഉയർന്നുവന്ന പന്ത് ഹെഡ് ചെയ്ത് ഡാനിയേൽ റാമിറസ് വലയിലാക്കി.
രണ്ടാം പകുതിയിലും പഞ്ചാബിന്റെ ആധിപത്യം. 65ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് ആശ്വാസം. നവോച്ചയുടെ ഷോട്ട് പഞ്ചാബ് ഗോളി അർഷദീപ് തട്ടിത്തെറിപ്പിച്ചു. പന്ത് ഫലോ എൻഡിയെക്ക് മുന്നിൽ. അമാന്തിച്ചുനിൽക്കാതെ ഫല്ലു വലയിലേക്ക് അടിച്ചുകയറ്റി. പിന്നെ ഒന്നിനു പുറകെ ഒന്നായി ബ്ലാസ്റ്റേഴ്സ് പഞ്ചാബ് പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു.
ഗോൾ മാത്രം പിറന്നില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സ് താരം മർലോൺ റൂസ്-ട്രൂജിലോ (90+3) ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഏപ്രിൽ അഞ്ചിന് എവേ മത്സരത്തിൽ സ്പോർട്ടിങ് ഡൽഹിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
