ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഗോളോടെ തുടങ്ങി വെറ്ററൻ സ്ട്രൈക്കർ സുനിൽ ഛേത്രി. കഴിഞ്ഞ ദിവസം സ്പോർട്ടിങ് ഡൽഹിക്കെതിരെ നടന്ന മത്സരത്തിന്റെ ഇൻജുറി ടൈമിൽ സ്കോർ ചെയ്ത താരത്തെത്തേടി റെക്കോഡുമെത്തി. ഐ.എസ്.എല്ലിൽ പ്രായംകൂടിയ സ്കോററായി ഛേത്രി. 41 വയസ്സും 196 ദിവസവും പ്രായമായപ്പോഴാണ് താരം ചരിത്രംകുറിച്ചത്. 2014-15ൽ എഫ്.സി ഗോവക്കായി ഗോൾ നേടിയ ഫ്രഞ്ച് താരം റോബർട്ട് പിറെസിന്റെ പേരിലായിരുന്നു റെക്കോഡ്. 41 വയസ്സും 15 ദിവസവുമായിരുന്നു അന്ന് പിറെസിന് പ്രായം.
അതേസമയം, മത്സരത്തിൽ ബംഗളൂരു മറുപടിയില്ലാത്ത രണ്ട് ഗോളിന് ഡൽഹിയെ തോൽപിച്ചു. ശിവശക്തി നാരായണനാണ് (45+1) ആദ്യ ഗോൾ നേടിയത്. കളി തീരാൻ നേരം ഛേത്രിയും (90+4) വലകുലുക്കി. 78ാം മിനിറ്റിൽ പകരക്കാരനായെത്തിയതായിരുന്നു ഛേത്രി. ഐ.എസ്.എല്ലിൽ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനുമാണ് താരം. 184 മത്സരങ്ങളിൽ 76 ഗോളാണ് ഇതുവരെ നേടിയത്. മുംബൈ സിറ്റി താരമായിരിക്കെ 2016 സീസണിൽ മാത്രം ഛേത്രിക്ക് സ്കോർ ചെയ്യാനായിരുന്നില്ല. ബാക്കി 11 സീസണിലും ഗോൾ പിറന്നു.
