ഐ.എസ്.എൽ നാളെ തുടക്കം; ചർച്ചിൽ ഇല്ല

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുതായി ചർച്ചിൽ ബ്രദേഴ്സ് ക്ലബിനെ ഉൾപ്പെടുത്തേണ്ടെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തീരുമാനം. ഏറെ വൈകി ആരംഭിക്കുന്ന 2025-26 സീസണിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് ഒരു ടീമിനെക്കൂടി ചേർക്കുന്നത് പ്രായോഗികമല്ലെന്ന് ഫെഡറേഷൻ നിർവാഹക സമിതിയുടെ ഓൺലൈൻ യോഗം വിലയിരുത്തി.

ചർച്ചിലിനെ ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്ന് നിർവാഹക സമിതിയിലെ മൂന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു തീരുമാനം.

ഐ ലീഗ് 2024-25 സീസൺ സമാപിച്ചപ്പോൾ ചർച്ചിലായിരുന്നു പോയന്റ് പട്ടികയിൽ തലപ്പത്ത്. സ്വാഭാവികമായും ഇവർക്ക് ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. എന്നാൽ, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്റർ കാശി മുമ്പ് എടുത്തുകളഞ്ഞ നാല് പോയന്റിനായി കായിക തർക്കപരിഹാര കോടതിയിൽ അപ്പീൽ പോയി അനുകൂലവിധി സമ്പാദിച്ചു.

ഇതോടെ ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റർ കാശിയെ പ്രഖ്യാപിച്ചു. ഇവരടക്കം 14 ടീമുകളാണ് ഇക്കുറി ഐ.എസ്.എല്ലിലുള്ളത്. മത്സരങ്ങൾ ശനിയാഴ്ച ആരംഭിക്കും. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ കളിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും.



© Madhyamam