ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ വേദിയായ സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മഡ്രിഡിനെ തകർത്ത് ബാഴ്സലോണയുടെ കിരീടനേട്ടം. സ്പാനിഷ് ഫുട്ബാളിലെ മുൻനിര ക്ലബുകളുടെ പോരാട്ടമായ സൂപ്പർകപ്പിന്റെ കലാശപ്പോരാട്ടത്തിൽ 3-2ന് റയൽ മഡ്രിഡിനെ വീഴ്ത്തിയായിരുന്നു ബാഴ്സലോണയുടെ മിന്നും വിജയം. ജിദ്ദയിൽ തുടർച്ചയായ രണ്ടാം കിരീട നേട്ടത്തിനൊപ്പം, നൂകാംപിലെ ഷെൽഫിലേക്ക് 16ാം സൂപ്പർകപ്പ് കിരീടം കൂടിയാണിത്.
ജിദ്ദ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടം ആദ്യ നിമിഷം മുതൽ ആവേശകരമായിരുന്നു. 36ാം മിനിറ്റിൽ റഫീന്യയുടെ ഗോളിലൂടെ തുടക്കം കുറിച്ച ബാഴ്സലോണയും, ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ പിറന്ന മൂന്ന് ഗോളിന്റെ ത്രില്ലറും, കളി അവസാനിക്കാനിരിക്കെ ബാഴ്സയുടെ ഫെറങ്ക് ഡിയോങ് ചുവപ്പുകാർഡുമായി പുറത്തായതും കളിയിൽ നാടകീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു. 73ാം മിനിറ്റിൽ പിറന്ന വിജയ ഗോൾ ഉൾപ്പെടെ ഇരട്ട ഗോളുകളുമായി റഫീന്യ കളം വാണപ്പോൾ, പ്രതിരോധത്തിൽ തരിപ്പണമായത് റയലിന് തിരിച്ചടിയായി മാറി. അവസാന മിനിറ്റുകളിൽ കോച്ച് സാബി അലോൻസോ വജ്രായുധമായി കിലിയൻ എംബാപ്പെയെ കളത്തിലിറക്കിയെങ്കിലും കളിയിൽ തിരിച്ചെത്താനോ, കിരീടം പിടിക്കാനോ റയലിന് കഴിഞ്ഞില്ല.
36ാം മിനിറ്റിൽ റയൽ പ്രതിരോധത്തെ പൊളിച്ചുകൊണ്ടായിരുന്നു റഫീന്യ ആദ്യ ഗോളിലേക്ക് കുതിച്ചത്. വിങ്ങിൽ നിന്നും ഫെർമിൻ ലോപസ് നൽകിയ പന്തുമായി കുതിച്ച റഫീന്യ, റയൽ ഡിഫൻഡർ ഓർലിൻ ചുവാമെനിയെയും മറികടന്ന് തൊടുത്ത ഷോട്ട് ഗോളി തിബോ കർടുവയെയും മറികടന്ന് വലയിൽ പതിച്ചു.
ബാഴ്സയുടെ ലീഡിന് ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിലായിരുന്നു റയൽ മറുപടി നൽകിയത്. ഏതാണ്ട് മധ്യവരകടന്നയുടൻ പന്തുമായി സോളോ റണ്ണപ്പ് നടത്തിയ വിനീഷ്യസ്, ബോക്സിനുള്ളിൽ വരിഞ്ഞു കെട്ടിയ ബാഴ്സ പ്രതിരോധത്തെയും മറികടന്ന് ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ വിനീഷ്യസ് ഗോളാക്കി മാറ്റി. ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിന് ഉടൻ തന്നെ റയൽ മഡ്രിഡ് മറുപടിയും നൽകി. പെഡ്രി നൽകിയ ക്രോസിൽ റോബർടോ ലെവൻഡോവ്സ്കിയുടെ വകയായിരുന്നു മറുപടി. ഇഞ്ചുറി ടൈം ക്ലാസിക് അവിടെയും അവസാനിച്ചില്ല. ആറാം മിനിറ്റിൽ കോർണർ കിക്കിലൂടെയെത്തിയ അവസരം ഗോളാക്കി ഗോൺസാലോ ഗാർഷ്യ ആദ്യ പകുതി പിരിയുമ്പോൾ റയലിനെ 2-2ന് ഒപ്പത്തിനൊപ്പമെത്തിച്ചു.
ഇഞ്ചുറി ടൈം ക്ലാസികിന്റെ നാടകീയതക്കു ശേഷം കളി ആവേശകരമായ രണ്ടാം പകുതിയിലേക്ക്. ലോപസിനെ വലിച്ച് ഡാനി ഒൽമോയെയും, ലെവൻഡോവ്സ്കിയെ മാറ്റി ഫെറാൻ ടോറസിനെയും കളത്തിലിറക്കിയ ബാഴ്സലോണ റഫീന്യയിലൂടെ റയൽ ഗോൾമുഖത്ത് പരീക്ഷണം
