സീസണിലെ അവസാന മത്സരശേഷം മൈതാനത്തിരുന്ന് പ്രാർഥിക്കുന്ന സാന്റോസ് താരം നെയ്മർ
സാവോ പോളോ (ബ്രസീൽ): പരിക്ക് വകവെക്കാതെ ഒരിക്കൽകൂടി കളത്തിലിറങ്ങിയ സൂപ്പർ താരം നെയ്മറിന്റെ മികവിൽ ബ്രസീൽ സീരീ എയിൽ തരംതാഴ്ത്തൽ ഒഴിവാക്കി സാന്റോസ്.
സീസണിലെ അവസാന ലീഗ് മത്സരത്തിൽ ക്രുസെയ്റോയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയ ടീം 47 പോയന്റോടെ 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നെയ്മർ നിറഞ്ഞുകളിച്ച മത്സരത്തിൽ താസിയാനോ ഇരട്ടഗോളും യാവോ ഷിമിഡ്റ്റ് ഒരു ഗോളും നേടി.
20 ടീമുകളടങ്ങുന്ന ലീഗിൽ തുടർ തോൽവികളോടെ താഴെ തട്ടിലായിരുന്നു സാന്റോസ്. 2023ന് ശേഷം ഒരിക്കൽക്കൂടി ടീം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുമെന്ന ആശങ്ക വന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മർ ഇതോടെ കളത്തിലിറങ്ങി. സ്പോർട്ട് റെസിഫെക്കെതിരായ 3-0 ജയത്തിൽ ഒരു ഗോൾ താരത്തിന്റെ വകയായിരുന്നു.
പിന്നാലെ യുവന്റൂടെക്കെതിരെ ഹാട്രിക്കും. കളിയിലെ മുഴുവൻ ഗോളും നെയ്മറിന്റെ വകയായിരുന്നു. സീസണിൽ 38ൽ പകുതി മത്സരങ്ങൾ മാത്രമാണ് ബ്രസീലിയൻ സ്ട്രൈക്കർ കളിച്ചത്. 79 പോയന്റോടെ ഫ്ലമെങോ സീരീ എ ജേതാക്കളായി. കാൽമുട്ടിന് ശസ്ത്രക്രിയക്കൊരുങ്ങുകയാണ് താനെന്ന് നെയ്മർ മത്സരശേഷം അറിയിച്ചു.
