ദുബൈ: സെപ്റ്റംബർ 28 ഞായറാഴ്ച ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ പാകിസ്താനെതിരായ 2025 ഏഷ്യാ കപ്പ് ഫൈനൽ നടക്കാനിരിക്കെ, ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യയെ വല്ലാതെ അലട്ടുന്നുണ്ട്. പാണ്ഡ്യ കളിക്കാൻ യോഗ്യനല്ലെങ്കിൽ, ഫൈനലിനായി ഒരു അധിക ബാറ്ററെയോ ബൗളറെയോ ടീമിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ മെൻ ഇൻ ബ്ലൂവിന് നിർണായകമായ തീരുമാനമെടുക്കേണ്ടിവരും.
ശ്രീലങ്കയുമായി ഇന്നലെ നടന്ന മൽസരം ഇന്ത്യ-പാക് ഫൈനലിന് മുമ്പേ ഒരു പ്രാക്ടിസ് മാച്ചായിരിക്കും എന്ന് വിചാരിച്ചിരുന്നവരുടെ നിലപാട് പാടെ മാറ്റിമറിക്കുന്നതായിരുന്നു ഇരുടീമുകളുടെയും പ്രകടനം. ഏഷ്യകപ്പിലെ ഏറ്റവും മികച്ച മൽസരം കൂടിയായിരുന്നു. പതും നിസ്സൻകയുടെയും കുശാൽ പെരേരയുടെയും ബാറ്റിങ്ങിന്റെ മുന്നിൽ ഇന്ത്യൻ ബൗളിങ് നിര ബാക്ഫൂട്ടിലായി. ആദ്യ ഓവറിൽതന്നെ ഓപണറായ കുശാൽ മെൻഡിസിനെ ഗോൾഡൻ ഡക്കാക്കി ലങ്കൻ കോട്ടക്കുള്ളിൽ വിള്ളൽവീഴ്ത്തിയ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരത്തിയിട്ടുണ്ട്. തന്റെ ഓവറിനുശേഷം ഫീൽഡിങ്ങിനിറങ്ങാതെ കളംവിട്ട പാണ്ഡ്യയുടെ കുറവ് തുടർന്നുള്ള ലങ്കൻ ബാറ്റിങ്ങിനെ കുറച്ചൊന്നുമല്ല സഹായിച്ചത്.
ബുംറയും വിശ്രമത്തിലായതോടെ ബൗളിങ് യൂനിറ്റ് ലങ്കൻ ബാറ്റിന്റെ ചൂടറിഞ്ഞു. അഭിഷേക് ശർമയാവട്ടെ ഒമ്പത് ഓവറിനുശേഷം വിശ്രമത്തിനായി തിരിച്ചു കയറിയതും ഗൗരവമായാണ് കാണുന്നത്. ഇന്ത്യൻ ബാറ്റിങ്ങിന്റെ ചുക്കാൻ പിടിക്കുന്ന സ്ഫോടനാത്മക ബാറ്ററായ അഭിഷേകിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് മോണി മോർക്കൽ പറഞ്ഞു. പക്ഷേ. ബൗളിങ്ങിന്റെ കുന്തമുനയായ ഹാർദിക്കിന്റെ പരിക്ക് ഇന്നത്തേക്ക് മാറിയില്ലെങ്കിൽ ഒരു സ്പെഷലിസ്റ്റ് ബൗളർ വേണ്ടിവരും. ശ്രീലങ്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത അർഷ് ദീപ് സിങ്ങിനാണ് നറുക്കുവീഴുക. അതല്ല ഒരു ബാറ്ററെയാണ് ഉൾപ്പെടുത്തുകയെങ്കിൽ ജിതേഷ് ശർമക്കോ റിങ്കുസിങ്ങിനോ സാധ്യതയുണ്ട്.
പാണ്ഡ്യ ബൗളർ മാത്രമല്ല കരുത്തനായ ഫീൽഡറും ബാറ്ററുമാണെന്നത് വിഷയം ഗൗരവമുളളതാക്കുന്നു. പാകിസ്താനെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് പാണ്ഡ്യ. പാകിസ്താനെതിരെ ഒമ്പത് ടി20 മത്സരങ്ങളിൽ നിന്ന് പാണ്ഡ്യയുടെ ശരാശരി 19.60 ആണെങ്കിലും, ബൗളിങ് ശരാശരി 14.60 ആണ്. പാകിസ്താനെതിരെ കളിച്ച ഒമ്പത് മത്സരങ്ങളിൽനിന്ന് 15 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. അറബ് മണ്ണിൽ പാകിസ്താനെതിരെ നടന്ന രണ്ട് മൽസരങ്ങളിലും ന്യൂബാളിൽ വിക്കറ്റ് വീഴ്ത്തി മൽസരത്തിന്റെ ഗതിമാറ്റിമറിച്ചതും ടീമിനെ വിജയതീരത്തെത്തിച്ചതും ഈ ബറോഡക്കാരനാണ്. ആദ്യ ഓവറിന് പാണ്ഡ്യ പന്തെടുത്താൽ പാകിസ്താൻ ഒന്ന് പതറുക തന്നെചെയ്യും.