മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെ ഉടമയായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെതിരെ യുകെ സർക്കാർ ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. സുഡാനിൽ തുടരുന്ന ആഭ്യന്തര സംഘർഷവുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്. ദ അത്‌ലറ്റിക് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സുഡാനിൽ യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) എന്ന അർദ്ധസൈനിക വിഭാഗത്തിന് യുഎഇ സർക്കാർ സഹായം നൽകുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ ഫെയർസ്‌ക്വയറിന്റെ ആരോപണം. ഈ വിഷയത്തിൽ ശൈഖ് മൻസൂറിന്റെ പങ്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന യുകെ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ സുഡാനിലുണ്ടായ സംഘർഷത്തിൽ കുറഞ്ഞത് 1,50,000 ആളുകൾ കൊല്ലപ്പെട്ടതായാണ് യുഎസ് ഗവൺമെന്റ് ഉദ്യോഗസ്ഥരും വിവിധ സഹായ ഏജൻസികളും വ്യക്തമാക്കുന്നത്. സുഡാനുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങൾ പ്രകാരം ശൈഖ് മൻസൂർ ഉൾപ്പെടെയുള്ള യുഎഇയിലെ ഉന്നത വ്യക്തികൾ ഉപരോധത്തിന് അർഹരാണോ എന്ന് യുകെ സർക്കാർ പരിശോധിക്കണമെന്ന് ഫെയർസ്‌ക്വയർ ആവശ്യപ്പെടുന്നു. സുഡാൻ വിഷയത്തിൽ യുകെ സർക്കാർ ഗൗരവകരമായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ ശൈഖ് മൻസൂറിനെതിരെയുള്ള നടപടി വലിയൊരു സ്വാധീനമായിരിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സുഡാനിലെ സംഘർഷത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഏതെങ്കിലും പക്ഷത്തിന് പിന്തുണ നൽകുന്നില്ലെന്നും യുഎഇ ശക്തമായി നിഷേധിച്ചു. യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്രസഭ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ യുഎഇക്ക് ആർഎസ്എഫുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി ഉത്തരവാദിത്തം സ്ഥിരീകരിച്ചിട്ടില്ല.
യുകെ സർക്കാർ ശൈഖ് മൻസൂറിനെതിരെ ഉപരോധം ഏർപ്പെടുത്തിയാൽ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റി ക്ലബ് വിൽക്കാൻ നിർബന്ധിതനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് ഉദാഹരണമായി റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് 2022-ൽ യുകെ സർക്കാർ നടപടി നേരിട്ട മുൻ ചെൽസി ഉടമ റോമൻ അബ്രമോവിച്ചിന്റെ സാഹചര്യം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അന്ന് ആസ്തികൾ മരവിപ്പിച്ചതിനെത്തുടർന്ന് ക്ലബ് വിൽക്കാൻ അബ്രമോവിച്ച് നിർബന്ധിതനായിരുന്നു.
