ന്യൂകാസിലിനോട് തോൽവി; വെസ്റ്റ് ഹാമിന്റെ പ്രകടനം മോശമെന്ന് നുനോ എസ്പിരിറ്റോ സാന്റോ


ന്യൂകാസിലിനോടുള്ള തോൽവിക്ക് പിന്നാലെ വെസ്റ്റ് ഹാം പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോയുടെ വിമർശനം

ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോ സമ്മതിച്ചു. മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് വെസ്റ്റ് ഹാം തോൽവി വഴങ്ങിയത്.

സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിലെ പരാജയം പ്രീമിയർ ലീഗിൽ നിലനിൽക്കാനുള്ള വെസ്റ്റ് ഹാമിന്റെ പ്രതീക്ഷകളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. സീസണിന്റെ അവസാന വാരം എത്തുമ്പോൾ ടീമിന്റെ നിലനിൽപ്പ് അതീവ പ്രതിസന്ധിയിലായി.

“വളരെ മോശം പ്രകടനം. മൊത്തത്തിൽ എല്ലാം പിഴച്ചു,” ബിബിസി സ്പോർട്ടിനോട് നുനോ പറഞ്ഞു. “ഞങ്ങൾ അവർക്ക് ഗോളുകൾ ദാനമായി നൽകുകയായിരുന്നു. ഇത് വലിയ നിരാശയുണ്ടാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങിയത് ടീമിന് വലിയ തിരിച്ചടിയായെന്ന് വെസ്റ്റ് ഹാം പരിശീലകൻ സമ്മതിച്ചു. പ്രതിരോധത്തിലും തന്ത്രങ്ങളിലും ടീം പരാജയപ്പെട്ടുവെന്നും അദ്ദേഹം വിലയിരുത്തി.

“രണ്ട് ഗോളുകൾ വഴങ്ങിയത് വലിയ തിരിച്ചടിയായിരുന്നു, എങ്കിലും മത്സരം കൈവിട്ടുപോയിരുന്നില്ല. തിരിച്ചുവരാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ ഗോൾ വഴങ്ങിയ രീതി ദയനീയമായിരുന്നു,” നുനോ വ്യക്തമാക്കി.

ടീമിലെ പിഴവുകളും ഏകോപനമില്ലായ്മയും തുറന്നുകാട്ടിയ അദ്ദേഹം, ന്യൂകാസിലിന് കളിക്കാൻ അവസരം നൽകുന്ന രീതിയിൽ ടീം മുന്നിൽ തുറന്നുകിടന്നെന്നും പറഞ്ഞു. തന്ത്രപരമായ തീരുമാനങ്ങളിൽ തനിക്ക് പിഴവുപറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. “ഒരുപക്ഷേ ഞങ്ങളുടെ തയ്യാറെടുപ്പിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടാകാം. മത്സരത്തിലേക്ക് നോക്കുമ്പോൾ അതെ എന്ന് പറയേണ്ടി വരും,” അദ്ദേഹം പറഞ്ഞു.

തോൽവിക്ക് പിന്നാലെ ആരാധകർ വലിയ അമർഷമാണ് പ്രകടിപ്പിച്ചത്. എന്നാൽ സീസൺ അവസാനിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പോർച്ചുഗീസ് പരിശീലകൻ ഉറപ്പിച്ചു പറഞ്ഞു.

“ക്ലബിനോടുള്ള ആദരവ് സൂക്ഷിച്ചുകൊണ്ട് സീസൺ പൂർത്തിയാക്കാൻ നമുക്ക് ശ്രമിക്കാം. വരാനിരിക്കുന്നത് കഠിനമായ ആഴ്ചയാണ്, എങ്കിലും അവസാന നിമിഷം വരെ പൊരുതാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ആരാധകരുടെ ദേഷ്യം എനിക്ക് മനസ്സിലാക്കാൻ സാധിക്കും. അവർക്ക് നിരാശയുണ്ട്, അത് ന്യായവുമാണ്,” നുനോ പറഞ്ഞു.

ചൊവ്വാഴ്ച നടക്കുന്ന ടോട്ടൻഹാം ഹോട്സ്പർ-ചെൽസി മത്സരഫലം വെസ്റ്റ് ഹാമിന്റെ നിലനിൽപ്പിനെ സംബന്ധിച്ച് നിർണായകമാകും.

© Madhyamam