രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

കൊൽക്കത്ത: അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ ആരംഭിച്ച 2025-26 ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി മൈതാനത്തിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട തോൽവിയേറ്റത്. 36-ാം മിനിറ്റിൽ ജാമി മക്ലാരനും ഇൻജറി ടൈമിൽ ടോം ആൽഡ്രഡുമാണ് (90+7-ാം മിനിറ്റ്) ഗോളുകൾ സ്കോർ ചെയ്തത്.

കളി ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തിയെങ്കിലും ക്രമേണ മോഹൻ ബഗാൻ തിരിച്ചുവന്നു. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റതിനെ തുടർന്ന് കളി അൽപസമയം തടസ്സപ്പെട്ടിരുന്നു. 36-ാം മിനിറ്റിൽ പെട്രാറ്റോസ് നൽകിയ പാസിൽനിന്നും ജാമി മക്ലാരൻ ബഗാനായി ആദ്യ ഗോൾ നേടി. ഇതോടെ ആദ്യ പകുതിയിൽ ബഗാൻ 1-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ബ്ലാസ്റ്റേഴ്സ് ലൂയിസ് ട്രൂജില്ലോയെയും നവോച്ച സിങ്ങിനെയും പകരക്കാരായി ഇറക്കിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. മത്സരത്തിലുടനീളം പന്തടക്കത്തിൽ മോഹൻ ബഗാൻ മുന്നിട്ടുനിന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ (97-ാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ ടോം ആൽഡ്രഡ് ഹെഡറിലൂടെ രണ്ടാം ഗോൾ നേടി ബഗാന്റെ വിജയം ഉറപ്പിച്ചു. താപ്പ എടുത്ത ഫ്രീ കിക്കിൽ നിന്നാണ് ഈ ഗോൾ പിറന്നത്.

മത്സരത്തിൽ കൃത്യമായ ഷോട്ടുകൾ ഉതിർക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല എന്നത് തോൽവിക്ക് കാരണമായി. ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ മോഹൻ ബഗാൻ തങ്ങളുടെ ആധിപത്യം നിലനിർത്തി. ഇതുവരെ നടന്ന 11 മത്സരങ്ങളിൽ 9 എണ്ണത്തിലും മോഹൻ ബഗാനാണ് വിജയിച്ചത്. ജയത്തോടെ പുതിയ സീസണിൽ മോഹൻ ബഗാൻ മൂന്ന് പോയിന്റുകളുമായി തങ്ങളുടെ പ്രയാണം ആരംഭിച്ചു. മഞ്ഞപ്പടക്ക് വരും മത്സരങ്ങളിൽ ശക്തമായ തിരിച്ചുവരവ് ആവശ്യമാണ്.



© Madhyamam