‘മെസ്സി ചതിച്ചാശാനെ..!’; സർക്കാറിനെയും മന്ത്രിയെയും പരിഹസിച്ച് സതീശൻ; മെസിയുടെ വരവും രാഷ്ട്രിയ പ്രചാരണമാക്കിയെന്ന് വിമർശനം

കൊച്ചി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കേരളത്തിലേക്ക് വരില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സർക്കാറിനെയും കായിക മന്ത്രി വി. അബ്ദുറഹ്മാനെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മെസി ചതിച്ചാശാനെ… എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞത്.

‘മെസി ചതിച്ചാശാനെ’ എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. മെസി വന്നാല്‍ നല്ലതെന്ന് ഇപ്പോഴും പറയുന്നു. പക്ഷേ എല്ലാം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാം രാഷ്ട്രീയ പ്രചരണമാക്കുന്നു. മെസി വരുന്നതും രാഷ്ട്രീയ പ്രചരണമാക്കി. അങ്ങനെയെങ്കില്‍ വരാത്തതിന്‍റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കണം. ഇനി മന്ത്രി പറയട്ടെ എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റിൽ മെസ്സിയുടെ കേരള സന്ദർശന വിവാദത്തിൽ സർക്കാരിനും കായിക മന്ത്രിക്കും എതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ഉപാധ്യക്ഷൻ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. ‘മെസി ഈസ് മിസ്സിങ്’ എന്ന് പ്രതികരിച്ച സണ്ണി ജോസഫ്, സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.

കേരള സർക്കാറിനെതിരെ അർജന്‍റീനിയൻ ഫുട്ബാൾ ഫെഡറേഷൻ രംഗത്ത് വന്നതിൽ കായിക മന്ത്രി മറുപടി പറയണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മെസ്സി വിഷയത്തിൽ സർക്കാർ പ്രതികൂട്ടിൽ നിൽക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ചെലവാക്കിയത്. അവകാശവാദങ്ങൾ ഒരോന്നായി തകർന്നു കൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

മെസ്സി കേരളത്തിലേക്ക് വരുമെന്ന പ്രചാരണം സർക്കാർ തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ക്രെഡിറ്റ് എടുക്കാനുള്ള അവസരമായി കണ്ട് ജനങ്ങളെ പറഞ്ഞ് പറ്റിച്ചു. കേരള സർക്കാർ കരാർ ലംഘനം നടത്തിയെന്ന് അർജന്‍റീനിയൻ ഫുട്ബാൾ ഫെഡറേഷൻ പറഞ്ഞിരിക്കുന്നു.

ആളുകളുടെ ഇഷ്ടത്തെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതാണ്. വിവാദത്തിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണ്. ഖജനാവിന് നഷ്ടമില്ലെന്ന് പറഞ്ഞാണ് തുടക്കമിട്ടതെങ്കിലും ഇപ്പോൾ മുഴുവൻ കണക്കും പുറത്തുവന്നു. ചെലവാക്കിയ പണം സി.പി.എം തിരിച്ചടക്കണം. മെസ്സി കേരളത്തിൽ വരണമെന്ന ഫുട്ബാൾ പ്രേമികളുടെ ആഗ്രഹത്തെ മിസ് യൂസ് ചെയ്യുകയാണ് ഉണ്ടായതെന്നും ഷാഫി ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച രാത്രിയോടെയാണ് ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിലെത്തില്ലെന്ന വിവരം അർജന്റീന ഫുട്ബാൾ അസോസിയേഷൻ പുറത്തുവിട്ട ഷെഡ്യൂളിലൂടെ വ്യക്തമായത്. അർജന്റീന ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട നവംബറിലെ ഷെഡ്യൂളിൽ കേരളമില്ല. നവംബറിൽ അർജന്റീനക്ക് ഒരു മത്സരം മാത്രമാണ് ഉള്ളത്. അത് നവംബർ 14ന് അംഗോളക്കെതിരായ മത്സരമാണ്.

നവംബറിൽ സ്​പെയിനിലേക്കാവും അർജന്റീന ആദ്യം പോവുക. സ്​പെയിനിൽ അർജന്റീനക്ക് പരിശീലനമുണ്ട്. അതിന് ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയിൽ വെച്ച് സൗഹൃദമത്സരം കളിക്കും. അതിന് ശേഷം സ്​പെയിനിലേക്ക് തിരിച്ചെത്തുന്ന അർജന്റീന നവംബർ 18 വരെ പരിശീലനം തുടരും. നവംബർ 18 വരെയാണ് സൗഹൃദമത്സരങ്ങൾക്കായി ഫിഫയുടെ വിൻഡോയുള്ളത്. ഇതോടെ ഈ വർഷം നവംബറിൽ അർജന്റീന കേരളത്തിൽ എത്തില്ലെന്ന് ഉറപ്പായി.

2011ന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന അർജന്റീനയുടെ മത്സരത്തിന് കൊച്ചി കലൂർ അന്താരഷ്ട്ര സ്റ്റേഡിയമാണ് വേദിയായി നിശ്ചയിച്ചത്. അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികൾ കൊച്ചി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. കേരളത്തിലെത്തുന്ന അർജന്റീന ടീമിന്റെ വിവരങ്ങൾ സ്​പോൺസർമാർ കഴിഞ്ഞ ദിവസം പങ്കുവെക്കുകയും ചെയ്തിരുന്നു.

അർജന്റീനയുടെ കേരളത്തിലേക്കുള്ള പര്യടനം നവംബറിൽ ഇല്ലെന്ന് ഉറപ്പായതോടെ മത്സരം മാറ്റിവെച്ചത് സ്ഥിരീകരിച്ച് സ്പോൺസർമാരായ റിപ്പോർട്ടർ ടി.വി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിനും രംഗത്തെത്തി. ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെക്കാൻ എ.എഫ്.എയുമായുള്ള ചർച്ചയിൽ ധാരണയായെന്നും അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നും ഫേസ് ബുക് പോസ്റ്റിലൂടെ ആന്റോ അറിയിച്ചു.

ലോക ചാമ്പ്യന്മാരായ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്​പോൺസറുടെ നേതൃത്വത്തിൽ നന്നായി ശ്രമിച്ചെന്നും സ്റ്റേഡിയം അനുമതിയുമായി ബന്ധപ്പെട്ട് ചെറിയ കടമ്പയാണ് മുന്നിലെന്നും അത് മറികടന്ന് മത്സരം സംഘടിപ്പിക്കാൻ കഴിയുമെന്നും കായിക മന്ത്രി വി. അബ്ദുറഹ്മാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വേദിയായ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിയിലെ സർട്ടിഫിക്കറ്റ് ഫിഫക്ക് നൽകേണ്ടിയിരുന്നു. എന്നാൽ, അത് നൽകാൻ വൈകിയത് അംഗീകാരത്തിന് തിരിച്ചടിയായി. കഴിഞ്ഞ ദിവസം അത് നൽകിയെന്നും നവംബറിൽ തന്നെ ടീമിനെ കേരളത്തിൽ എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.

നമ്മുടെ സുഹൃത്തുകൾ തന്നെ മെയിൽ അയച്ചാണ് ഫിഫയിൽ പ്രശ്നമുണ്ടാക്കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി. കളി നടക്കരുതെന്ന ആഗ്രഹത്തിൽ കേരളത്തിൽ നിന്ന് പലരും ഫിഫക്ക് മെയിൽ അയച്ചു. കൊച്ചിയിലെ വേദി സന്ദർശിച്ച അർജന്റീന ടീം പ്രതിനിധികൾ സംതൃപ്തരായിരുന്നു. നവംബറിൽ നടത്താൻ തന്നെയാണ് നിലവിൽ ശ്രമം തുടരുന്നത്. ഈ കളി നടക്കും. എന്ത് വിലകൊടുത്തും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.



© Madhyamam