ആദ്യ പാദത്തിലെ അപ്രതീക്ഷിത തോൽവിക്ക് ആൻഫീൽഡിൽ മധുരപ്രതികാരം ചെയ്ത് ലിവർപൂൾ. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ രണ്ടാം പാദത്തിൽ ഗലാറ്റസറായിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ പാദത്തിൽ 1-0 ന് പിന്നിലായിരുന്ന ലിവർപൂൾ, രണ്ടാം പാദത്തിലെ തകർപ്പൻ പ്രകടനത്തോടെ 4-1 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് ക്വാർട്ടർ പ്രവേശം ഉറപ്പാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ലിവർപൂളിന് 25-ാം മിനിറ്റിൽ തന്നെ ഫലം ലഭിച്ചു. അലക്സിസ് മാക് അലിസ്റ്റർ നൽകിയ കൃത്യമായ പാസ് സ്വീകരിച്ച് ഡൊമിനിക് സൊബോസ്ലായി പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മുഹമ്മദ് സലായ്ക്ക് ലഭിച്ച പെനാൽറ്റി ഗലാറ്റസറായി ഗോൾകീപ്പർ തടഞ്ഞത് അവർക്ക് നേരിയ ആശ്വാസം നൽകിയെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ സംഹാരരൂപം പുറത്തെടുത്തു. വെറും 11 മിനിറ്റുകൾക്കുള്ളിലാണ് അവർ ഗലാറ്റസറായിയുടെ പ്രതിരോധക്കോട്ട തകർത്തത്. 51-ാം മിനിറ്റിൽ ഹ്യൂഗോ എകിറ്റികെ ലിവർപൂളിനായി രണ്ടാം ഗോൾ നേടി. രണ്ട് മിനിറ്റിന് ശേഷം റയാൻ ഗ്രാവൻബർച്ച് ലീഡ് മൂന്നാക്കി ഉയർത്തി. 62-ാം മിനിറ്റിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം തീർത്ത് സൂപ്പർ താരം മുഹമ്മദ് സലാ കൂടി ഗോൾ നേടിയതോടെ ലിവർപൂളിന്റെ വിജയം പൂർണ്ണമായി. ആദ്യ പാദത്തിലെ ആധിപത്യം ആൻഫീൽഡിൽ ആവർത്തിക്കാൻ ഗലാറ്റസറായിക്ക് സാധിച്ചില്ല. ലിവർപൂളിന്റെ സംഘടിതമായ ആക്രമണത്തിന് മുന്നിൽ തുർക്കിഷ് ക്ലബ്ബിന്റെ പ്രതിരോധം തകരുകയായിരുന്നു.
