ലോകകപ്പ് വരെ പന്ത് തട്ടില്ല: പരിക്കിൽ നിന്ന് മടങ്ങിയെത്താൻ ലമിൻ യമാൽ


ലോകകപ്പ് ഫുട്ബോൾ: പരിക്കിൽ നിന്ന് പൂർണ്ണമുക്തിക്കായി കാത്തിരിക്കുമെന്ന് ലമീൻ യമാൽ

ബാഴ്‌സലോണയുടെ യുവതാരം ലമീൻ യമാൽ ഫിഫ ലോകകപ്പിന് മുന്നോടിയായി തന്റെ ആരോഗ്യ കാര്യത്തിൽ യാതൊരു റിസ്കും എടുക്കുന്നില്ലെന്ന് വ്യക്തമാക്കി. ക്ലബ് സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് താരം ഇതിനകം പുറത്തായിരുന്നു.

ഏപ്രിൽ അവസാനം മുതൽ ഇടതു തുടയിലെ പേശീ പരിക്കിനെത്തുടർന്ന് ചികിത്സയിലായ 18-കാരനായ വിങ്ങർ, കിംഗ്‌സ് ലീഗ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരിട്ട് പ്രതികരിച്ചത്.

തന്റെ ടീമായ ലാ ക്യാപ്പിറ്റൽ ഉൾപ്പെടുന്ന സെമിഫൈനൽ മത്സരത്തിനിടെ പ്രസിഡന്റ്സ് പെനാൽറ്റിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, “ലോകകപ്പ് വരെ ഞാൻ പന്തിൽ തൊടില്ല” എന്നാണ് യമാൽ മറുപടി നൽകിയത്.

ലോകകപ്പിന് മുന്നോടിയായി സ്പെയിൻ താരത്തെ തിടുക്കത്തിൽ കളിപ്പിക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്കകൾക്കിടയിൽ, ബാഴ്‌സലോണ താരത്തിന്റെ തിരിച്ചുവരവ് കാര്യത്തിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

ആറ് മുതൽ എട്ട് ആഴ്ച വരെയാണ് യമാലിന്റെ പരിക്ക് ഭേദമാകാൻ ആദ്യം കണക്കാക്കിയിരുന്നത്. അതിനാൽ ലോകകപ്പിലെ സ്പെയിനിന്റെ ആദ്യ ഗ്രൂപ്പ് മത്സരങ്ങളിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു.

ജൂൺ 15-ന് കേപ്പ് വേർഡുമായാണ് സ്പെയിനിന്റെ ആദ്യ മത്സരം. തുടർന്ന് ജൂൺ 21-ന് സൗദി അറേബ്യയെയും ജൂൺ 27-ന് ഉറുഗ്വേയെയും അവർ നേരിടും.

ഏറ്റവും മികച്ച സാഹചര്യത്തിൽ യമാലിന് ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ സാധിച്ചേക്കും. എങ്കിലും കൂടുതൽ ജാഗ്രതയോടെയുള്ള സമീപനമാണെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മാത്രമേ താരം തിരിച്ചെത്തുകയുള്ളൂ.

© Madhyamam