പനാജി: എഫ്.സി ഗോവ-അൽ നസ്ർ മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ച് കയറി അൽ നസ്ർ താരം ജാവോ ഫെലിക്സിനൊപ്പം സെൽഫിയെടുത്ത മലയാളി ആരാധകന് ജയിൽശിക്ഷ. കഴിഞ്ഞ ദിവസം ഗോവ ഫത്തോഡ സ്റ്റേഡിയത്തിൽ നടന്ന എ.എഫ്.സി മത്സരത്തിനിടെയായിരുന്നു സംഭവം. മലയാളി ആരാധകൻ ജാവോ ഫെലിക്സിനെ കെട്ടിപിടിക്കുകയും സെൽഫി എടുക്കുകയുമായിരുന്നു.
രണ്ട് ഫുട്ബാൾ താരങ്ങളുടെ സുരക്ഷ അപകടത്തിലാക്കിയതിനാണ് ഇയാൾക്ക് ഒരു രാത്രി ജയിലിൽകളിയേണ്ടി വന്നത്. മത്സരത്തിന്റെ ഇടവേളക്കിടെയാണ് സ്റ്റേഡിയത്തിലെ സുരക്ഷ മറികടന്ന് ഇയാൾ ഗ്രൗണ്ടിലെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.ഞങ്ങൾ അതിക്രമിച്ച് കടന്നയാൾക്കെതിരെ കേസെടുത്തു. അറസ്റ്റ് ഈകേസിൽ ആവശ്യമില്ല. പ്രതിയെ കസ്റ്റടിയിലെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ ഇയാൾ പൊലീസ് സ്റ്റേഷനിൽ തന്നെ തുടർന്നുവെന്നും ഗോവ പൊലീസ് അറിയിച്ചു. ആരാധകന്റെ നടപടിയിൽ എഫ്.സി ഗോവക്ക് പിഴശിക്ഷ ലഭിക്കുമെന്നാണ് സൂചന. 8.8 ലക്ഷം രൂപയായിരിക്കും പിഴശിക്ഷ.
അൽനസ്റിനോട് പൊരുതി തോറ്റ് എഫ്.സി ഗോവ
പനാജി: ഏഷ്യൻ കരുത്തരായ അൽനസ്ർ മുഖാമുഖം നിന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ് പോരാട്ടത്തിൽ എഫ്.സി ഗോവ പൊരുതിത്തോറ്റു. ആദ്യം രണ്ടു ഗോളടിച്ച് മുന്നിലെത്തിയ സന്ദർശകരെ പലവട്ടം പരീക്ഷിച്ചതിനൊടുവിലാണ് സ്വന്തം മൈതാനത്ത് ഗോവക്കാർ തോൽവി സമ്മതിച്ചത്.
10ാം മിനിറ്റിൽ എയ്ഞ്ചലോ ഗബ്രിയേൽ അൽനസ്റിനെ മുന്നിലെത്തിച്ചു. 27ാം മിനിറ്റിൽ ഹാറൂൻ കമാറ ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കാനിരിക്കെ ബ്രൈസൺ ഗോവക്കായി ഒരു ഗോൾ മടക്കി.
മത്സരത്തിന്റെ അവസാന നിഷത്തില്‍ ഡേവിഡ് ടിമോര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോവ മത്സരം പൂര്‍ത്തിയാക്കിയത്. മൂന്ന് മത്സരങ്ങളില്‍ ഗോവയുടെ മൂന്നാം തോല്‍വിയാണിത്.
