കൊച്ചി: ആദ്യം സീസണിൽ ഐ.എസ്.എൽ നടക്കുമോയെന്ന ആശങ്ക, അതിൽ തീരുമാനമായപ്പോൾ കലൂർ സ്റ്റേഡിയത്തിൽ ഹോം മാച്ച് കളിക്കാനാവുമോയെന്ന സന്ദേഹം.. അനിശ്ചിതത്വങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിൽ കലൂർ സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് ഐ.എസ്.എൽ സീസണിലെ ആദ്യ കിക്കോഫ് ഉയർന്നപ്പോൾ ബ്ലാസ്റ്റേഴ്സ് പരാജയത്തിന്റെ പടുകുഴിയിലേക്ക്. സീസണിലെ ആദ്യ ഹോം മാച്ചിൽ ഒറ്റ ഗോൾ തോൽവിയോടെ തല കുനിച്ച് ബ്ലാസ്റ്റേഴ്സ് പടയാളികളും ആരാധകരും പുറത്തേക്ക്. ആദ്യ പകുതി കഴിഞ്ഞുള്ള രണ്ടാം മിനിറ്റിൽ എതിരാളികളായ മുംബൈ സിറ്റി എഫ്.സിയുടെ നായകൻ ലാലിയൻസുവാല ചാങ്തേയുടെ കാലിലൂടെയാണ് കളിയിലെ ഗോൾ പിറന്നത്.(1-0)
ഇഴഞ്ഞു നീങ്ങിയ തുടക്കമായിരുന്നു മൈതാനത്ത് ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും ഒരുപോലെ കാഴ്ച വെച്ചത്. ആദ്യ മിനിറ്റുകളിൽ കോറുസിങ് രണ്ടു തവണ അവസരമൊരുക്കിയെങ്കിലും ഗോളായില്ല. മുംബൈക്ക് തുടർച്ചയായി ലഭിച്ച മൂന്ന് കോർണർ കിക്കുകൾ മുതലെടുക്കാനുമായില്ല.
24-ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖ് മുംബൈ സിറ്റിയുടെ മുന്നേറ്റക്കാരൻ പെരേര ഡയസിനെ ഫൗൾ ചെയ്തതിനെത്തുടർന്ന് മുംബൈക്ക് പെനാൽറ്റി കിക്കിന് അവസരം നൽകി. അതുവരെ മൈതാനത്തിനു ചുറ്റും ആർത്തിരമ്പിയ മഞ്ഞപ്പട ഒരു നിമിഷത്തേക്ക് ശ്വാസമടക്കിപ്പിടിച്ചു. ഗോൾവലക്കു മുന്നിൽ നിന്ന് പെരേര ഡയസ് ആഞ്ഞടിച്ചെങ്കിലും പന്ത് ബ്ലാസ്റ്റേഴ്സിൽ കാവൽഭടൻ അർഷ് അൻവർ ഷെയ്ഖ് ചാടിപ്പിടിച്ച് കൈപ്പിടിയിലാക്കി. ഗോൾ നേടിയെന്ന പോൽ ഗാലറിയൊന്നാകെ ഇളകിമറിഞ്ഞു. മുപ്പത്തി ഏഴാം മിനിറ്റിൽ ബർത്തലോമിയു ഒരു ഫ്രീക്കിക്കിലൂടെ നേരിട്ട് ഗോളിലേക്ക് ഷോട്ട് ഉതിർത്തു. പന്ത് തൊട്ടുമുന്നിൽ വച്ച് ബൗൺസ് ചെയ്തെങ്കിലും, മുംബൈ ഗോളി ഫുർബ കോർണറിന് വഴങ്ങി പന്ത് തട്ടിയകറ്റി.
47ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ അർഷിെൻറ പാസിങ്ങിലെ പിഴവ് മുതലെടുത്ത് മുംബൈയുടെ ബ്രൻഡൻ ഫെർണാണ്ടസ് വലയിലേക്ക് തൊടുത്ത പന്ത് മറ്റൊരു താരത്തിന്റെ ദേഹത്ത് തട്ടി ചാങ്തെയുടെ മുന്നിലേക്ക്. ഞൊടിയിടക്കുള്ളിൽ മുംബൈ നായകൻ പന്ത് വലയിലാക്കി. ആദ്യഗോളിെൻറ ഞെട്ടലിൽ നിന്ന് മുക്തരാവാത്തതു പോലെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിെൻറ പിന്നീടുള്ള ചുവടുകളെല്ലാം. രണ്ടാം പകുതിയിലേറെ നേരവും പന്ത് മുംബൈയുടെ ആധിപത്യത്തിൽ ബ്ലാസ്റ്റേഴ്സിെൻറ വലക്കു മുന്നിലായിരുന്നു.
പ്രത്യാക്രമണത്തിനുള്ള ബ്ലാസ്റ്റേഴ്സിെൻറ ശ്രമങ്ങളെല്ലാം ദയനീയമായി പാളിപ്പോകുന്ന കാഴ്ചക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ശനിയാഴ്ച കൊച്ചിയിൽ ഇൻറർകാശിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിെൻറ അടുത്ത മത്സരം.
